വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഫിഫ യുടെ പുതിയ സമാധാന പുരസ്കാരം. ഗാസ സമാധാനക്കരാറിനു നേതൃത്വം നൽകിയത് ഉൾപ്പെടെയുള്ള ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്കാരവും മെഡലും ട്രംപിന് സമ്മാനിച്ചത്. ട്രംപിന്റെ അടുത്ത സുഹൃത്തുകൂടിയായ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയാണ് പുരസ്കാരം സമ്മാനിച്ചത്. ഫിഫ ചരിത്രത്തിലാദ്യമായാണ് സമാധാന പുരസ്കാരം ഏർപ്പെടുത്തുന്നത്. അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ നറുക്കെടുപ്പ് നടക്കുന്ന വാഷിങ്ടണിലെ കെന്നഡി സെന്ററിൽ വച്ചാണ് ട്രംപിന് പുരസ്‌കാരം നൽകിയത്. ചടങ്ങിൽ ഇൻഫന്റിനോ ട്രംപിന് സ്വർണ മെഡലും സർട്ടിഫിക്കറ്റും ട്രംപിന്റെ പേരെഴുതിയ ലോകം പിടിച്ചിരിക്കുന്ന കൈകളുടെ രൂപത്തിലുള്ള സ്വർണ ട്രോഫിയും സമ്മാനിച്ചു. ഇത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണെന്ന് ട്രംപ് പറഞ്ഞു.
ലോകമെമ്പാടും സമാധാനത്തിനായി അമേരിക്കൻ പ്രസിഡൻ്റ് സ്വീകരിച്ച ശക്തവും സവിശേഷവുമായ നടപടികൾ ആണ് പുരസ്കാരത്തിന് കാരണമായതെന്ന് ഫിഫ പറഞ്ഞു. വിവിധയിടങ്ങളിൽ സമാധാനവും ഐക്യവും കൊണ്ടുവരാൻ സഹായിക്കുന്ന വ്യക്തികൾക്കാണ് ഈ പുരസ്കാരം നൽകുന്നതെന്ന് ഫിഫ അറിയിച്ചു. ഫുട്ബോളിന് ആളുകളെ ഒരുമിപ്പിക്കാൻ കഴിയുമെന്നും സമാധാനം എല്ലാവരും പ്രവർത്തിക്കേണ്ട ഒന്നാണെന്നും ഇൻഫന്റിനോ പറഞ്ഞു. “അസാധാരണവും അവിസ്മരണീയവുമായ സമാധാനപരമായ പ്രവർത്തനങ്ങൾ” നടത്തുന്നവർക്കാണ് ഫിഫയുടെ സമാധാന സമ്മാനം നൽകുന്നതെന്ന് ഇൻഫാന്റിനോ കൂട്ടിച്ചേർത്തു. ഫിഫയുടെ പുതിയ സമാധാന പുരസ്കാരം ട്രം പ് സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ദീർഘകാലമായി നൊബേൽ സമാധാന സമ്മാനത്തിനായി ട്രംപ് ശ്രമിക്കുന്നുണ്ട്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയുമായി ട്രംപിന് അടുത്ത ബന്ധമാണുള്ളത്. ഗാസയിലെ വെടിനിർത്തൽ ചർച്ചകളിൽ ട്രംപ് വഹിച്ച പങ്കിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിക്കേണ്ടതായിരുന്നു എന്ന് ഇൻഫന്റിനോ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ട്രംപിന്റെ സമാധാന പ്രവർത്തനങ്ങളെ ജിയാനി ഇൻഫന്റിനോ പ്രശംസിച്ചു. ട്രംപ് തന്റെ കുടുംബത്തിന് പ്രത്യേകിച്ച് മെലാനിയ ട്രംപിന് നന്ദി പറഞ്ഞു. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മറ്റ് രാജ്യങ്ങളായ കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി, മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബാം എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു. കാനഡയും മെക്സിക്കോയും തമ്മിലുള്ള ടീം വർക്ക് മികച്ചതായിരുന്നു എന്ന് ട്രംപ് പറഞ്ഞു. ഈ വർഷത്തെ നൊബേൽ സമാധാന സമ്മാനം വെനസ്വേലയിൽ നിന്നുള്ള മരിയ കൊറിന മച്ചാഡോയ്ക്കാണ് ലഭിച്ചത്.





























