റാന്നി : കോവിഡ് നിയന്ത്രണത്തിൽ വളർന്ന തലമുടി ദാനം ചെയ്തു മാതൃക കാട്ടിയ സന്തോഷത്തിലാണ് ജ്യോതിഷ്. തലയിലെ മുടിവളർത്താൻ പ്രേരിപ്പിച്ചത് കോവിഡ് കാലത്തെ ലോക് ഡൗണും നിയന്ത്രണങ്ങളുമായിരുന്നു. കഴിഞ്ഞ രണ്ടു വർഷം കൊണ്ടു പെൺകുട്ടികളുടെ പോലെ മുടിവളർന്നപ്പോൾ തന്റെ നീളൻ മുടി ക്യാൻസർ രോഗികൾക്കായി നൽകാൻ തീരുമാനിക്കുകയായിരുന്നു. ടീവി കണ്ടപ്പോഴാണ് തൻ്റെ മുടിയും മുറിച്ച് നല്കിയാൽ മറ്റുള്ളവർക്ക് ഉപകാരപ്പെടുമെന്ന് മനസിലായത്. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷനുമായി ബന്ധപ്പെട്ടാണ് മുടി നല്കിയത്.
കടുമീൻചിറ ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ ജ്യോതിഷ് സന്ദീപ് കടുമീൻചിറ പാലക്കാപറമ്പിൽ സൂരജ്- സ്മിത ദമ്പതികളുടെ മകനാണ്. ജ്യോഷിനയാണ് സഹോദരി. അത്തിക്കയത്തെ സിലോൺ ഹെയർ ഡ്രെസിങ് സെന്ററിൽ യാതൊരു പ്രതിഫലവും വാങ്ങാതെയായിരുന്നു ഷോപ്പുടമ ഭാഗ്യനാഥൻ മുടി മുറിച്ച് കൊടുത്തത്. ക്ലാസ് അദ്ധ്യാപകനായ ബിനിലും മറ്റ് അദ്ധ്യാപകരും ജ്യോതിഷിന് പ്രചോദനം നല്കി. പ്രഥമധ്യാപിക മീന ജ്യോതിഷിനെ സ്കൂളിൽ എത്തിച്ചു അഭിനന്ദിക്കുകയും ചെയ്തു.