കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകൾക്ക് 210 അധ്യയന ദിനങ്ങൾ നിശ്ചയിച്ച് വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കിയതിനെതിരെ സാഹിത്യകാരൻ എൻ.എസ്. മാധവൻ. കുട്ടികൾക്ക് ഒഴിവുദിവസങ്ങൾ തിരിച്ചുനൽകണമെന്നും അവരുടെ ബാല്യങ്ങൾ കവർച്ച ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പരിഷ്കൃത രാജ്യമായ ഫ്രാൻസിൽ ആഴ്ചയിൽ നാലുദിവസം വീതം ആകെ 144 പഠനദിവസങ്ങൾ മാത്രമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.കെയിൽ 190 ഉം യു.എസിൽ 160 മുതൽ 180 വരെയുമാണ് വാർഷിക അധ്യയന ദിനങ്ങൾ. ജപ്പാനിൽ 210 ദിനങ്ങളുടെണ്ടങ്കിലും അതിൽ നല്ലൊരു ഭാഗം പാഠ്യേതര വിഷയങ്ങൾക്കും ഫീൽഡ് ട്രിപ്പുകൾക്കും മാറ്റിവെക്കും -എൻ.എസ് മാധവൻ ട്വീറ്റിൽ ചൂണ്ടിക്കാട്ടി.
‘പഠനം സ്കൂളുകളിൽ മാത്രമല്ല നടക്കുന്നത്. കുട്ടികാലത്തെ പഠനത്തിന്റെ മുഴുവൻ കുത്തക സ്കൂളുകളാണെന്ന അബദ്ധധാരണയിലാണു നമ്മുടെ വിദ്യാഭ്യാസവകുപ്പ്. പല ശനിയാഴ്ചകളിലും സ്കൂൾ തുറന്നും വേനലവധി ചുരുക്കിയും 210 പഠനദിവസങ്ങൾ കണ്ടെത്തുക എന്നതാണ് അവരുടെ ലക്ഷ്യം. എന്നാൽ, വളരുന്ന പ്രായത്തിൽ ഒഴിവുസമയങ്ങളിൽ ആർജ്ജിക്കുന്ന അറിവ് വളരെ പ്രധാനമാണ്. അപ്പോഴാണു കളിയിൽ പ്രാവിണ്യം നേടുന്നതും വായിച്ച് വലുതാകുന്നതും. ഉശിരില്ലാത്ത കുട്ടികളെ സൃഷ്ടിക്കാനുള്ളതല്ല സ്കൂളുകൾ’ -അദ്ദേഹം അഭിപ്രായപ്പെട്ടു.