ബംഗളൂരു : ഇരുമതസ്ഥരായ കമിതാക്കളാണെന്ന സംശയത്തിൽ സഹോദരനും സഹോദരിക്കും നേരെ യുവാക്കളുടെ ക്രൂരമർദ്ദനം. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ബെളഗാവിയിൽ നിന്നും ഒമ്പത് പേരെ പോലീസ് പിടികൂടി. സഹോദരങ്ങളെ തല്ലിച്ചതച്ച കേസിൽ 19 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.23 വയസുള്ള യുവാവിനെയും 21 വയസുളള യുവതിയെയുമാണ് പ്രതികൾ സംശയത്തിന്റെ പേരിൽ ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഉമർ സാദിഖ്, സെയ്ഫ് അലി, മുഹമ്മദ്, ആതിഫ്, അമൻ, റിഹാൻ, അസൻ എന്നിവരെ കൂടാതെ പ്രായപൂർത്തിയാകാത്ത രണ്ട് പേരും അറസ്റ്റിലായായിട്ടുണ്ടെന്ന് ഡിസിപി റോഹൻ ജഗദീഷ് വ്യക്തമാക്കി.
സഹോദരങ്ങൾ ബെലഗാവി ഫോർട്ട് ലേക്കിന് സമീപത്തായി സംസാരിക്കുന്നതിനിടെയാണ് പ്രതികൾ സംഘമായി വളഞ്ഞത്. സഹോദരങ്ങളാണെന്ന് പറഞ്ഞിട്ടും കേൾക്കാതെ, അടുത്തുളള കെട്ടിടത്തിലേക്ക് കൊണ്ടുപോയി തല്ലിച്ചതച്ചു. യുവാവ് രക്ഷിതാക്കളെ ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഇവരെ രക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സഹോദരങ്ങളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.






























