തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എക്സാലോജിക് വിവാദം വിശദീകരിക്കാൻ പാര്‍ട്ടി കേഡറുകളെ സജ്ജമാക്കി സിപിഎം. കേസ് രാഷ്ട്രീയ പ്രേരിതം മാത്രമെന്നും കണക്കിൽ മാത്രമാണ് തർക്കമെന്നുമാണ് ചർച്ചകളിൽ നേതാക്കൾ വ്യക്തമാക്കുന്നത്. ഗ്രൂപ്പ് തിരിഞ്ഞുള്ള ചര്‍ച്ചകൾക്ക് വരെ ശിൽപശാലകളിൽ ഇടമുണ്ടെന്നിരിക്കെ എന്തുകൊണ്ട് വീണ വിജയന് മാത്രം ഇത്ര പരിഗണന എന്ന ചോദ്യം പ്രതിനിധികളിൽ പലരും ഉന്നയിക്കുന്നുമുണ്ട്.
”കോടിയേരിയുടെ മക്കൾക്ക് കിട്ടാത്ത പരിഗണന മാസപ്പടി വിവാദത്തിൽ വീണ വിജയന് കിട്ടുന്നതെങ്ങനെ എന്ന് ജനം ചോദിച്ചാൽ എന്ത് പറയണം? കരിമണൽ കമ്പനിയുമായി എക്സാലോജിക്കിന്‍റെ ഇടപാടെന്താണ് ? ആദായ നികുതി ഇന്‍റിംഗ് സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് മുതൽ വീണ വിജയനെതിരെ ഒടുവിലത്തെ എസ്എഫ്ഐഒ അന്വേഷണത്തിന്‍റെ സാങ്കേതികത എങ്ങനെ വിശദീകരിക്കണം”?
സിപിഎം സംസ്ഥാന സെക്രട്ടറിയാണ് ശിൽപശാലയിൽ സംസാരിക്കുന്നതെങ്കിൽ ചോദ്യം ഉയരും മുൻപെ വിവാദം വിശദീകരിച്ചാണ് തുടങ്ങുന്നത്. എല്ലാം രാഷ്ട്രീയ പ്രേരിതം , മാസപ്പടി എന്ന വാക്ക് മാധ്യമ സൃഷ്ടി. എക്സാലോജികും കരിമണൽ കമ്പനിയും തമ്മിലെ ഇടപാടിൽ ആദായ നികുതി കണക്കുകളിൽ മാത്രമാണ് തര്‍ക്കമെന്ന സാങ്കേതികതയിൽ ഊന്നിയാണ് വിശദീകരണം അത്രയും. വീണക്കെതിരായ അന്വേഷണം മുറുകുകയും പാർട്ടി അനുഭാവികൾക്കിടയിൽ തന്നെ സംശയങ്ങളും ഉയരുകയും ചെയ്യുമ്പോഴാണ് വിശദീകരണം.





























