ദില്ലി : സ്ത്രീധനനിരോധനനിയമംദുരുപയോഗം ചെ യ്യുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നുവെന്നും ഭർത്താവിനും ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കുമെതിരെ കള്ളക്കേസുകൾ നൽകുന്നുവെന്നുമാണ് സുപ്രീംകോടതിയുടെ വിമർശനം. പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത വേണമെന്നും കോടതി നിർദ്ദേശിച്ചു. സ്ത്രീകൾക്ക്നീതിനടപ്പാക്കാനാണ് നിയമമെന്നും അത് അനീതിക്കായി ഉപയോഗിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ്ബി വിനാഗരത്നഅധ്യക്ഷനായബെഞ്ചിന്റേതാണ് ഉത്തരവ്. കൃത്യമായ തെളിവുകൾ ഇല്ലാതെ വ്യാപകമായ രീതിയിൽ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കെതിരായി നിയമത്തിൻ്റെ സാദ്ധ്യതകൾ ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ല. ഇത്തരം കേസുകൾ ശ്രദ്ധയിൽ വന്നാൽ തള്ളിക്കളയണമെന്നും കീഴ്ക്‌കോടതികളോട് സുപ്രീം കോടതി നിർദ്ദേശിച്ചു.
ബംഗളുരു ടെക്കി അതുൽ സുബാഷ് ആത്മഹത്യാ ചെയ്ത സംഭവത്തിൽ രോഷം ഉയർന്ന സാഹചര്യത്തിലാണ് കോടതിയുടെ മുന്നറിയിപ്പ്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അതുൽ 80 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ റെക്കോർഡ് ചെയ്തിരുന്നു. അകന്നു കഴിയുകയായിരുന്ന ഭാര്യ യുവാവിനും കുടുംബത്തിനുമെതിരെ ഒന്നിലധികം കേസുകൾ ചുമത്തി പണം തട്ടുന്നുവെന്നും യുവാവ് വീഡിയോയിൽ ആരോപിച്ചിരുന്നു. 24 പേജുള്ള ആത്മഹത്യാ കുറിപ്പിൽ നീതിന്യായ വ്യവസ്ഥയെയും അതുൽ വിമർശിച്ചിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ കുടുംബാംഗങ്ങളുടെ പേരുകൾ പരാമർശിക്കുമ്പോൾ കുറ്റകൃത്യം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അത്തരം പ്രവണതകളെ മുളയിലെ നുള്ളിക്കളയണമെന്നും കോടതി പറഞ്ഞു. ദാമ്പത്യകലഹത്തിൽ പലപ്പോഴും ഭർത്താവിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളേയും പ്രതിയാക്കാനുള്ള പ്രവണത പലപ്പോഴും ഉണ്ടാകാറുണ്ട്. നിയമ വ്യവസ്ഥകളും നിയമനടപടികളും ദുരുപയോഗം ചെയ്യുന്നത് തടയാൻ കോടതികൾ ജാഗ്രത കാണിക്കണം.
നിരപരാധികളായ കുടുംബങ്ങളെ അനാവശ്യമായി ഉപദ്രവിക്കുന്നത് ഒഴിവാക്കണമെന്നും സുപ്രീംകോടതി സൂചിപ്പിച്ചു. അടുത്ത കാലത്തായി രാജ്യത്തുടനീളമുള്ള വിവാഹ തർക്കങ്ങളിൽ വലിയ വർധനയുണ്ടായിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഭർത്താവിനും കുടുംബത്തിനുമെതിരെ ഭാര്യയുടെ വ്യക്തിപരമായ പക അഴിച്ചുവിടാനുള്ള ഒരു ഉപകരണമായി 498 എ വകുപ്പ് ദുരുപയോഗം ചെയ്യുന്ന പ്രവണത വർധിച്ചു വരികയാണ്. ഇത്തരം കേസുകളിൽ സൂക്ഷമമായി പരിശോധന നടത്തിയില്ലെങ്കിൽ നിയമത്തെ ദുരുപയോഗം ചെയ്യുന്ന സാഹചര്യം ഉണ്ടാകും. അതേസമയം ക്രൂരതയ്ക്ക് ഇരയായ ഓരോ സ്ത്രീയും മൗനം പാലിക്കരുതെന്നും പരാതി നൽകുന്നതിൽനിന്നോ അതിനെതിരെ നടപടികൾ സ്വീകരിക്കുന്നതിൽനിന്നോ പിന്മാറരുതെന്നും കോടതി വ്യക്തമാക്കി. 498 എ വകുപ്പ് സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ളതാണെന്നും കോടതി ഓർമിപ്പിച്ചു.