ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം. സി.പി.എം സഹയാത്രികനായ സീനിയർ അഭിഭാഷകൻ പി.വി. ദിനേശിനെ ആണ് മാറ്റുന്നത്. മുൻ സോളിസിസ്റ്റർ ജനറൽ രഞ്ജിത് കുമാർ, പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര എന്നിവരിൽ ഒരാളെ കേസിൽ ഹാജരാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിലെ പ്രതികളുടെ അഭിഭാഷകരും സർക്കാർ അഭിഭാഷകരും തമ്മിൽ ഒത്തുകളിക്കുന്നുവെന്ന ആരോപണം കെ.കെ. രമ ഉന്നയിച്ചിരുന്നു.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സുപ്രീം കോടതിയിലെ കേസ് നടത്തിപ്പിന് പ്രമുഖ ക്രിമിനൽ അഭിഭാഷകരെ രംഗത്തിറക്കണമെന്ന് ആവശ്യപ്പെട്ട് രമ സർക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം സഹയാത്രികനായ സീനിയർ അഭിഭാഷകനെ മാറ്റാൻ സർക്കാർ തീരുമാനിച്ചത്. അഡ്വക്കേറ്റ് ജനറൽ ജാജു ബാബു പുതിയ അഭിഭാഷകനെ സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.































