തിരുവനന്തപുരം: ഇന്നലെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ പി ജി സീനിയർ റസിഡന്റ് ഡോ. അഭിരാമിയുടെ മരണത്തിൽ അസ്വാഭാവികത സംശയിക്കുന്നില്ലെന്ന് ബന്ധുക്കൾ. ജോലി സ്ഥലത്തും വീട്ടിലും മറ്റ് പ്രശ്നങ്ങളൊന്നും ഉള്ളതായി അറിയില്ലെന്നും ബന്ധുവായ ശോഭൻകുമാർ പറഞ്ഞു. മരണകാരണം അറിയണം. സംഭവത്തിൽ മറ്റ് പരാതികളൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്ക് അഭിരാമി അച്ഛനുമായി സംസാരിച്ചിരുന്നുവെന്നും ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിരുന്നതായും ബന്ധു വെളിപ്പെടുത്തി.കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പി ജി സീനിയർ റസിഡന്റായ അഭിരാമിയെ പിടി ചാക്കോ നഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതി അനസ്തേഷ്യ മരുന്ന് ഓവർ ഡോസായി കുത്തിവച്ച് മരിച്ചതായാണ് വിവരം. പിജി പഠനം പൂർത്തിയാക്കിയ അഭിരാമി ഒരു വർഷത്തെ ബോണ്ട് കാലയളവിലായിരുന്നു. തിങ്കളാഴ്ച രാത്രിയും കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇന്നലെ റൂമിലെ സഹ താമസക്കാരി എത്തിയപ്പോഴാണ് മുറി അകത്തുനിന്ന് പൂട്ടിയത് ശ്രദ്ധയിൽപ്പെട്ടത്. തട്ടി വിളിച്ചിട്ടും മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് വീട്ടുടമസ്ഥരെ വിളിച്ചുവരുത്തി വാതിൽ പൊളിച്ച് കയറിയപ്പോഴാണ് അഭിരാമിയെ കട്ടിലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.