തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ആർ രാജഗോപാലിന്റെ പാസ്‌പോർട്ട് വിവാദം രാജ്യത്ത് നിലനിൽക്കുന്ന അതീവ ഭയാനകമായ സാഹചര്യത്തിന്റെ ഒരു സൂചന മാത്രമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ രാജഗോപാലിന് പാസ്‌പോർട്ട് പുതുക്കി ലഭിച്ചെങ്കിലും, ഇതിൽ അദ്ദേഹം വ്യക്തിപരമായ ആശ്വാസമോ സന്തോഷമോ കാണുന്നില്ലെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. എസ്ഐആർ അടക്കമുള്ള സംവിധാനങ്ങൾ വഴി ജനങ്ങൾ നേരിടുന്ന ആശങ്കകൾ മാറ്റമില്ലാതെ തുടരുകയാണെന്ന് അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.പാസ്‌പോർട്ട് എന്നത് പൗരത്വ രേഖയല്ലെന്നും അത് വിദേശികൾക്ക് പോലും നൽകാമെന്നും പറയുന്ന ഒരു സർക്കാർ, ഇന്ത്യയിൽ ജനിച്ച് വളർന്ന് ഇവിടെ മാധ്യമപ്രവർത്തനം നടത്തുന്ന ഒരാൾക്ക് അത് നിഷേധിച്ചത് ഞെട്ടൽ ഉളവാക്കുന്നതാണ്.
മുൻപ് കൊൽക്കത്തയിലെ ബാലിഗഞ്ചിൽ വോട്ടറായിരുന്ന ആർ രാജഗോപാലിനെ എസ്ഐആർ വഴി വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇതിന്റെ തുടർച്ചയായാണ് പാസ്‌പോർട്ട് തടയുന്ന സാഹചര്യമുണ്ടായത്. എസ്ഐആറിന്റെ ഭാഗമായി നിലവിൽ ആറ് കോടിയോളം ആളുകളാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായിരിക്കുന്നത്. ഒരു പാർലമെന്റ് അംഗമായിരുന്നിട്ടും വോട്ടർ പട്ടികയിൽ പേര് നിലനിർത്താൻ തനിക്ക് കഠിനമായ തെളിവെടുപ്പ് പ്രക്രിയകളിലൂടെ കടന്നുപോകേണ്ടി വന്നതായി ബ്രിട്ടാസ് വെളിപ്പെടുത്തി.
2002-ലെ രേഖകളോ മാതാപിതാക്കളുടെ രേഖകളോ ഹാജരാക്കാൻ കഴിയാത്തവർ നേരിടുന്ന ദുരവസ്ഥ ഭയാനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ഈ പ്രക്രിയകൾ നാസി ജർമ്മനിയിൽ പൗരത്വം നിർണ്ണയിക്കാൻ സ്വീകരിച്ചിരുന്ന നടപടികൾക്ക് സമാനമാണെന്നും ബ്രിട്ടാസ് വിമർശിച്ചു.ഭരണകൂടത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായി നിൽക്കുന്നവരെ ഉപദ്രവിക്കാനും ഒതുക്കാനുമുള്ള ഒരു ഉപകരണമായി എസ്ഐആറിനെ മാറ്റിയെടുക്കുകയാണെന്നും, ആർ രാജഗോപാൽ നേരിട്ട അനുഭവം ഇതിന്റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു






























