കൊച്ചി : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഹൗസ് സർജനായ ഡോ. വന്ദന ദാസിനെ കുത്തി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ അനാവശ്യമായി തടസ്സപ്പെടുന്നുവെന്ന് ലഭിച്ച പരാതി ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ പരിശോധനയ്ക്ക് കൈമാറി. പ്രതിഭാഗത്തിനായി ഹാജരായിരുന്ന അഭിഭാഷകൻ ആളൂർ മരണപ്പെട്ടതോടെ പ്രോസിക്യൂഷൻ സാക്ഷികളുടെ വിചാരണ നിർത്തിവെച്ചിരുന്നു. മറ്റൊരു അഭിഭാഷകനെ ഹാജരാക്കുവാൻ പ്രതി ആവശ്യപ്പെട്ട സമയം അനുവദിക്കുകയും ചെയ്തു. തുടർന്ന് മനു പ്രതിക്കായി ഹാജരായതോടെ വിചാരണ പുനഃരാരംഭിച്ചു. എന്നാൽ മനുവും മരണപ്പെട്ടതോടെ വിചാരണ നടപടി രണ്ടാം ഘട്ടവും തടസ്സപ്പെട്ടു. ഇതിന് ശേഷം പല ഹിയറിങ്ങുകൾക്ക് ശേഷമാണ് മറ്റൊരു അഭിഭാഷകനായ ജോൺ എസ് റാൽഫ് പ്രതിക്കായി ഹാജരായത്.
പ്രതി ഭാഗത്തിന്റെ അഭിപ്രായംകൂടി കേട്ട ശേഷമാണ് പ്രോസിക്യൂഷൻ സാക്ഷികളിൽ ചിലർക്ക് കഴിഞ്ഞ പത്തും പതിനൊന്നും തിയതികളിലായി വിചാരണയ്ക്ക് ഹാജരാകുവാൻ സമൻസ് പുറപ്പെടുവിച്ചത്. പത്താം തീയതി കേസ് ഹിയറിങ്ങിന് വരവെ പ്രതിയുടെ അഭിഭാഷകൻ കേസിൽ നിന്നും പിന്മാറിയതായി അറിയിച്ചു. അന്നേ ദിവസത്തെയും പിറ്റേന്നിന്റെയും വിചാരണ നടപടികൾ സ്റ്റോപ്പ് മെമൊ പുറപ്പെടുവിച്ച് കൊല്ലം I അഡീഷണൽ ജില്ലാ സെഷൻസ് കോടതി നിർത്തിവെച്ചു. ഇതോടെ കഴിഞ്ഞ പത്താംതീയതി കോടതിയിൽ എത്തിയ വാദി ഭാഗം സാക്ഷികൾക്ക് തിരിച്ച് മടങ്ങേണ്ടി വന്നു.
പ്രതിഭാഗത്തിന്റെ അഭിപ്രായം കൂടി കേട്ട ശേഷം പ്രോസിക്യൂഷൻ സാക്ഷികളെ സമൻസ് നൽകി വരുത്തുന്ന അവസരത്തില്‍ പ്രതിഭാഗം അഭിഭാഷകൻ ഹാജരായില്ലെങ്കിൽ സർക്കാർ സാക്ഷികളെ തിരിച്ച് അയയ്ക്കാതെ പ്രോസിക്യൂഷൻ ഭാഗത്തിന്റെ തെളിവ് ശേഖരിക്കുവാനും ഇവരെ പ്രതിഭാഗത്തിന് വിസ്തരിക്കുവാൻ മറ്റൊരു അവസരം അപേക്ഷ സമർപ്പിച്ചാൽ അനുവദിച്ച് നൽകുവാനും നിയമ തടസ്സമില്ലെന്നാണ് ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പിലെ ഡോ. കെ. പ്രതിഭ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്.
പ്രതിഭാഗത്തിന്റെ വീഴ്ചകൾ കാരണം കഴിഞ്ഞ പത്താം തീയതി കോടതിയിൽ എത്തിയ സർക്കാർ സാക്ഷികൾക്ക് തിരിച്ച് മടങ്ങേണ്ടി വന്നു. ഇത് ഗവൺമെന്റിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. പ്രതിഭാഗത്തിന്റെ വീഴ്ചകളുടെ കാരണത്താൽ വിചാരണ നടപടികൾ അനാവശ്യമായി തടസ്സപ്പെടുന്നതും നീളുന്നതും അനുവദിക്കരുതെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. ഡോ. കെ. പ്രതിഭയുടെ പരാതി ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറിയിട്ടുണ്ട്. പരാതി ഉയർന്ന സാഹചര്യത്തിൽ നിലവിൽ കഴിഞ്ഞ തിങ്കളാഴ്ച വിചാരണ കോടതി കേസ് പരിഗണനയ്ക്ക് വരവെ അടുത്ത മാസം ഏഴാം തീയതി സാക്ഷി വിസ്താരം പുനഃരാരംഭിക്കുവാൻ സാക്ഷികൾക്ക് കോടതി സമൻസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.































