കോന്നി : മാസങ്ങളായി കോന്നി നാരായണപുരം ചന്തക്ക് സമീപത്തെ ഓട പൊട്ടി മലിന ജലം റോഡിലൂടെ ഒഴുകുവാൻ തുടങ്ങിയിട്ട്. കോന്നി മിനി ബൈപ്പാസ് നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് കോന്നിയിലെ ഈ ഓട പൊളിച്ചത്. എന്നാൽ നിർമ്മാണം ഏറ്റെടുത്തിരിക്കുന്ന കരാർ കമ്പനി പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കുന്നുമില്ല.
മാസങ്ങളായി പൊട്ടി കിടക്കുന്ന ഓടക്കുള്ളിൽ നിന്നും മലിന ജലം മങ്ങാരം റോഡിലേക്ക് ഒഴുകി ഇറങ്ങുകയാണ്.വ്യാപാരികൾക്കും നാട്ടുകാർക്കും വലിയ ബുദ്ധിമുട്ടാണ് ഇത് സൃഷ്ടിക്കുന്നത്.ദുർഗന്ധം സഹിക്കാതെ വന്നപ്പോൾ സമീപത്തെ വ്യാപാരികൾ ചേർന്ന് ഒപ്പിട്ട പരാതി കോന്നി ഗ്രാമ പഞ്ചായത്തിന് നൽകിയിരുന്നു.എന്നാൽ ബൈപാസ് നിർമ്മാണം കരാർ കമ്പനി ഏറ്റെടുത്തിരിക്കുന്നതിനാൽ ഈ വിഷയത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യുവാൻ കഴിയില്ലെന്നായിരുന്നു കോന്നി ഗ്രാമ പഞ്ചായത്ത് അധികൃതരുടെ മറുപടി.
സംസ്ഥാന പാതക്ക് ഇരുവശവും ഉള്ള ഹോട്ടലുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മലിന ജലവും മാലിന്യവും ഈ ഓടയിലൂടെ ആണ് ഒഴുകി ഇറങ്ങുന്നത്.ഈ മലിന ജലത്തിൽ ചവിട്ടിയാണ് നാട്ടുകാർ നടക്കുന്നതും.ഇത് രോഗങ്ങൾ പടരുന്നതിനും കാരണമാകും.കോന്നി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട കോന്നി കെ എസ് ആർ റ്റി സി ഓപ്പറേറ്റിംഗ് സെന്ററിലെ അവസ്ഥയും വ്യത്യസ്ഥമല്ല.
ഓപ്പറേറ്റിംഗ് സ്റ്റേഷനകത്തെ ശുചിമുറിയിലെ മലിന ജലം പൈപ്പ് പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു.നിരവധി ആളുകൾ ദിവസേന വന്നുപോകുന്ന പ്രധാന സ്ഥലമാണ് കോന്നി കെ എസ് ആർ റ്റി സി ഓപ്പറേറ്റിംഗ് സെന്ററും ഇതിന് മുൻ ഭാഗവും.നിരവധി സ്‌കൂൾ കുട്ടികളും ഇവിടെ വന്നുപോകാറുണ്ട്.എന്നാൽ വര്ഷങ്ങളായി പൊട്ടി കിടക്കുന്ന കെ എസ് ആർ റ്റി സി ഓപറേറ്റിംഗ് സ്റ്റേഷനിലെ മലിന ജല പൈപ്പ് നന്നാക്കുവാൻ കോന്നി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്ക് കഴിയുന്നില്ല എന്നതും പ്രതിഷേധാർഹമാണ്.