കോന്നി : തണ്ണിത്തോട് പ്ലാന്റെഷൻ മേടപ്പാറ സി ഡിവിഷനിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസമാണ് കാടിറങ്ങിയ കാട്ടാന കൂട്ടം പ്ലാന്റേഷന് ഇരുനൂറ് മീറ്റർ അകലെ എത്തിയത്. 2021 വർഷത്തിൽ പ്ലാന്റ് ചെയ്ത റബ്ബർ തൈകൾക്ക് സമീപമാണ് കാട്ടാനകൾ എത്തിയത്. പ്ലാന്റെഷൻ വാച്ചർമാർ ആനക്കൂട്ടത്തെ ഓടിച്ച് കാടുകയറി വിടുകയായിരുന്നു. സ്ഥിരമായി ഇറങ്ങുന്ന ആനക്കൂട്ടത്തെ തുരത്തുവാൻ പ്രദേശത്ത് വനം വകുപ്പ് സൗരോർജ വേലികളും സ്ഥാപിച്ചിട്ടില്ല.
ഇവിടെ ഒരു ഭാഗത്ത് സൗരോർജ വേലി സ്ഥാപിച്ചിരുന്നെങ്കിലും ഇതിന് ശേഷം അറ്റകുറ്റപണികളുടെ ഭാഗമായി സൗരോർജ വേലിയുടെ ബാറ്ററി ഇളക്കി കൊണ്ടുപോയതല്ലാതെ ഇവ പുനഃസ്ഥാപിച്ചിട്ടുമില്ല. ഇതിനാൽ പ്രദേശവാസികൾ കാട്ടാന ശല്യം മൂലം ഭീതിയോടെ ആണ് കഴിയുന്നത്. കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടാനകൾ ചിലപ്പോൾ കൃഷി നാശം വരുത്തിയിട്ടാണ് തിരികെ കാട് കയറുക. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിട്ടും വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. തണ്ണിത്തോട് ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്നതാണ് ഈ ഭാഗം.