ന്യൂഡൽഹി : ബിഹാറിൽ ഒരു മാസത്തിലേറെയായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് പുതിയ മുഖ്യമന്ത്രി ഏപ്രിൽ 14നോ 15നോ അധികാരമേൽക്കുമെന്ന് റിപ്പോർട്ട്. നിതീഷ് കുമാറിന്റെ പിൻഗാമിയായി ബിജെപിയിൽ നിന്നുള്ള ഒരു ‘പുതിയ മുഖം’ മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നടപടികൾക്കായി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ നിരീക്ഷകനായി നിയമിച്ചു. താനൊരു പാർട്ടി പ്രവർത്തകനാണെന്നും ഏൽപ്പിക്കുന്ന ഏത് ജോലിയും സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും ചെയ്യുമെന്നും ശിവരാജ് സിംഗ് ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും താൻ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി നിതീഷ് കുമാർ ഏപ്രിൽ 14ന് മന്ത്രിസഭായോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഈ യോഗത്തിൽ പല സുപ്രധാന തീരുമാനങ്ങളും ഉണ്ടായേക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിലെ മന്ത്രിസഭയുടെ അവസാന യോഗമായിരിക്കാം ഇതെന്നും സൂചനകളുണ്ട്. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് രാജ്ഭവനിലെത്തി ഗവർണർ സയ്യിദ് അതാ ഹസ്നൈന് രാജിക്കത്ത് കൈമാറും. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ബിജെപി തങ്ങളുടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി പാർട്ടി എംഎൽഎമാരുമായും ജെഡിയു, എൽജെപി (പാസ്വാൻ), ആർഎൽഎസ്പി തുടങ്ങിയ എൻഡിഎ സഖ്യകക്ഷികളുമായി വിശദമായ ചർച്ചകൾ നടക്കും.





























