പത്തനംതിട്ട : കുടിവെള്ളത്തിനായി പത്തനംതിട്ട നഗരസഭയിലെ കൗൺസിലർമാര്‍ കൊടിയുടെ നിറം നോക്കാതെ ഒന്നിച്ചു സമരം നടത്തി. കല്ലറക്കടവിലെ വാട്ടർ അതോറിറ്റി ഓഫീസില്‍ ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം ഉപരോധിച്ചു. ഒരാഴ്ചക്കുള്ളില്‍ പ്രശ്നപരിഹാരമുണ്ടാക്കാം എന്ന ഉറപ്പിലാണ് ജനകീയ സമരം അവസാനിപ്പിച്ചതെന്ന് നേത്രുത്വം കൊടുത്ത മുന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എ. സുരേഷ് കുമാര്‍ പറഞ്ഞു.
നഗരസഭാ പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമത്തെത്തുടർന്നായിരുന്നു നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉണ്ടായത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. അസിസ്റ്റന്റ് എഞ്ചിനീയർ സതീ ദേവിയെ ഉപരോധിച്ച ജനപ്രതിനിധികൾ പ്രശ്നത്തിന് പരിഹാരം ഉണ്ടാകാതെ പുറത്ത് പോകില്ലെന്ന് അറിയിച്ചു. കുടിവെള്ള വിതരണം നഗരസഭയുടെ അധീനതയിലല്ലങ്കിലും ഇത് നഗരസഭയുടെ ചുമതലയിലാണെന്ന് ധരിച്ചിരിക്കുന്നതിനാൽ ജനങ്ങൾ നഗരസഭ കൗൺസിലർമാരെയാണ് കുറ്റപ്പെടുത്തുന്നതെന്നും പ്രതിഷേധം വ്യാപകമാണന്നും കൗൺസിലർമാർ പറഞ്ഞു.
പരാതികൾ പറഞ്ഞാൽ ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കില്ല, വെള്ള ക്ഷാമമുള്ള സ്ഥലത്ത് പരിശോധനയ്ക്ക് പോകില്ല, ഫീൽഡ് പരിശോധനയ്ക്കായി ഓവർസിയർമാർ ഇല്ല എന്നിങ്ങനെ നിരവധി പരാതികൾ കൗൺസിലർമാർ ഉന്നയിച്ചു. ജോലി ചെയ്യാൻ ആവശ്യമായ ഉദ്യേഗസ്ഥർ ഇല്ലെന്നത് എക്സിക്യൂട്ടീവ് എൻജിനിയറും സമ്മതിച്ചു. ഉപഭോക്‌താക്കൾ കൂടിയതാണ് ജലക്ഷാമത്തിന് ഒരു കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും രണ്ട് മാസം മുമ്പുവരെ യാതൊരു പ്രശ്നവുമില്ലായിരുന്നുവെന്ന് സമരക്കാരും തുറന്നടിച്ചു. പൊട്ടിയ പൈപ്പുകൾ പേലും നന്നാക്കാൻ ശ്രമിക്കാത്ത ഉദ്യോഗസ്ഥരുടെ തികഞ്ഞ അനാസ്ഥയാണ് പത്തനംതിട്ടയിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് നഗരസഭയിലെ കൗൺസിലർമാര്‍ ഒന്നടങ്കം പറഞ്ഞതോടെ ഉദ്യോഗസ്ഥര്‍ക്ക് അത് അമ്ഗീകരിക്കെണ്ടിവന്നു.
പൊട്ടിയ പൈപ്പുകൾ മാറ്റാൻ റോഡ് കുഴിക്കാൻ പി.ഡബ്ല്യു ഡി അനുവാദം നൽകാൻ താമസിക്കുന്നതാണ് പൈപ്പുകളുടെ ലീക്ക് മാറ്റാൻ താമസം വരുന്നതെന്ന് ഇ. ഇ ഹരികുമാർ പറഞ്ഞു. പരാതികൾക്ക് പരിഹാരം കണ്ടെത്താൻ പരമാവധി ശ്രമിക്കുമെന്നും ഇന്ന് മുതൽ കൂടുതൽ വെളളം തുറന്നു വിടുമെന്നും വരുന്ന ഒരാഴ്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തുടർച്ചയായി പരിശേധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കിണറ്റിലേക്കും ടാങ്കുകളിലേക്കും ഹോസ് വലിച്ച് വെള്ളമെടുക്കുന്നവർക്കെതിരെ കര്‍ശന നടപടി സീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൈപ്പുകൾ മാറ്റുന്നതിനായി റോഡ് കുഴിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് കാലതാമസം ഉണ്ടാകാതിരിക്കാൻ നഗരസഭ കത്ത് നൽകും. ആവശ്യമെങ്കിൽ വെള്ള വിതരണത്തിലെ സമയ ക്രമീകരണത്തിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ചും ആലോചിക്കാമെന്ന് നഗരസഭാ കൌണ്‍സിലര്‍മാര്‍ പറഞ്ഞു.
മുൻനഗരസഭാ ചെയർമാൻ അഡ്വ. എ.സുരേഷ് കുമാർ , യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ജാസിം കുട്ടി , എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ പികെ. അനീഷ് , സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷരായ കെ.ആർ .അജിത് കുമാർ , ജെറി അലക്സ് , ഇന്ദിരാ മണി, ഷെമീർ , റോസിലിൻ സന്തോഷ് എന്നിവരുൾപ്പെടെയുള്ള കൗൺസിലർമാർ ഉപരോധ സമരത്തില്‍ പങ്കെടുത്തു.