കോഴിക്കോട് : ജില്ലയിലെ ഉന്നത സി.പി.എം. നേതാവിന്റെ മകൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചുകയറ്റി. കാർ ഓടിച്ച യുവാവിനെയും കാറും കസബ പോലീസ് കസ്റ്റഡിയിലെടുത്ത് കേസെടുക്കാൻ തീരുമാനിച്ചെങ്കിലും ഉന്നതനേതാവിന്റെ മകനാണെന്നറിഞ്ഞതോടെ 1000 രൂപ പിഴയീടാക്കി വാഹനം വിട്ടുകൊടുത്തു. വി.വി.ഐ.പി.യുടെ വാഹനത്തിന് മാർഗതടസ്സം ഉണ്ടാക്കിയതിനാണ് പിഴയീടാക്കിയത്.
ഞായറാഴ്ച കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനുസമീപം രാത്രി 8.30-നായിരുന്നു സംഭവം. സെഡ് കാറ്റഗറി സുരക്ഷയുള്ള ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ കയറിയത് സുരക്ഷാവീഴ്ചയാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഞായറാഴ്ചതന്നെ സിറ്റി പോലീസ് കമ്മിഷണർ രാജ്പാൽ മീണയ്ക്ക് റിപ്പോർട്ട് നൽകി. വിവാദമാകാതിരിക്കാൻ സംഭവം അതിരഹസ്യമാക്കിവെച്ചിരിക്കുകയാണ് പോലീസ്.
ഇൻസ്പെക്ടർ റാങ്കിലുള്ള പോലീസ് ഓഫീസറുടെ അകമ്പടിയും അഡ്വാൻസ് പൈലറ്റും ഒപ്പം മറ്റൊരു അകമ്പടിവാഹനവുമുള്ള സെഡ് കാറ്റഗറി സുരക്ഷയാണ് ഗവർണർക്കുള്ളത്. ഇതിനുപുറമേ ആംബുലൻസ്, അഗ്നിസുരക്ഷാസേനാംഗങ്ങൾ എന്നിവരും ഒപ്പമുണ്ടാകും. ഇത്തരത്തിൽ സുരക്ഷയൊരുക്കിയ വാഹനവ്യൂഹത്തിലേക്കാണ് കാറോടിച്ചുകയറ്റിയത്.





























