ശ്രീനഗർ : ജമ്മു കശ്മീരിലെ അരനിയ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിക്കു സമീപം ഡ്രോൺ പ്രത്യക്ഷപ്പെട്ടു. ബി.എസ്.എഫ്. വെടിയുതിർത്തതിനു പിന്നാലെ ഡ്രോൺ അപ്രത്യക്ഷമാവുകയും ചെയ്തു. ഡ്രോൺ നിയന്ത്രിച്ചിരുന്നവർ അതിനെ പാകിസ്താന്റെ ഭാഗത്തേക്ക് പിൻവലിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.
ചൊവ്വാഴ്ച രാത്രി 9.52-ഓടെ അരാനിയ സെക്ടറിൽ 200 മീറ്റർ ഉയരത്തിൽ മിന്നിത്തിളങ്ങുന്ന ചുവന്ന വെളിച്ചം ബി.എസ്.എഫിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് സൈനികർ ഇതിനു നേർക്ക് വെടിയുതിർത്തു. ഇതോടെ ഡ്രോൺ തിരിച്ചുപോയെന്നും പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും ബി.എസ്.എഫ്. പ്രസ്താവനയിൽ അറിയിച്ചു.
ജൂലൈ രണ്ടിന് പാകിസ്താനിൽ നിന്നെത്തിയ ഒരു ക്വാഡ്കോപ്റ്റർ അരാനിയ സെക്ടർവഴി ഇന്ത്യൻ ഭൂപ്രദേശത്ത് പ്രവേശിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ബി.എസ്.എഫ്. വെടിയുതിർത്തതിനു പിന്നാലെ ഈ ക്വാഡ്കോപ്റ്റർ മടങ്ങിപ്പോവുകയുമായിരുന്നു.