ബെംഗളൂര്‍ : ബെംഗളൂരിൽ മലയാളി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.
ബിബിഎ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയായ നവീന്‍കുമാര്‍ പൊന്നന്‍ (അച്ചു 23) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ബെംഗളൂരിലെ ഹൂദിക്കരയില്‍ വെച്ച് കൂട്ടുകാരുമൊത്ത് ക്രിസ്തുമസ് അവധി ആഘോഷിക്കുന്നതിനിടയിലാണ് സംഭവം.
പാറമടയിലെ വെള്ളത്തില്‍ അപകടത്തില്‍പ്പെട്ട രണ്ട് കൂട്ടുകാരെ രക്ഷിക്കാന്‍ ശ്രമിക്കവെ നവീന്‍ മുങ്ങി താഴുകയായിരുന്നു.
കുവൈറ്റിലെ ഗള്‍ഫ് ഇന്ത്യന്‍ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് നവീന്‍. സാരഥി കുവൈറ്റിന്റെ സജീവ പ്രവര്‍ത്തകനും സാരഥി മംഗഫ് വെസ്റ്റ് കണ്‍വീനറും കെ.എന്‍.പി.സി യിലെ ജീവനക്കാരനുമായ പൊന്നന്‍ എന്‍.കെ യുടെയും ഗിരിജാ പൊന്നന്റെയും(സീനിയര്‍ സ്റ്റാഫ് നഴ്സ് കെ.ഒ.സി) മകനാണ് നവീന്‍. കൊല്ലം, കരിക്കോട് സ്വദേശികളായ ഇവര്‍ ദീര്‍ഘകാലത്തെ കുവൈറ്റിലെ പ്രവാസ ജീവിതം മതിയാക്കി ഡിസംബര്‍ 30 ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. സഹോദരന്‍ പ്രവീണ്‍ കുമാര്‍ പൊന്നന്‍ ഹൈദരാബാദില്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി സാരഥി ഭാരവാഹികള്‍ അറിയിച്ചു