കണ്ണൂര്‍ : കണ്ണൂരില്‍നിന്ന് ഒന്നരക്കോടിയോളം രൂപ വിപണിവിലവരുന്ന എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് പിടിച്ച കേസില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മാര്‍ച്ച് 16-ന് അറസ്റ്റിലായ പ്രധാനപ്രതി നിസാം അബ്ദുള്‍ ഗഫൂറിന്റെ മയക്കുമരുന്ന് വിപണന ശൃംഖലയില്‍പ്പെട്ട പുതിയങ്ങാടി ചൂരിക്കാട്ട് വീട്ടില്‍ ശിഹാബ് (35), മരക്കാര്‍കണ്ടി ചെറിയ ചിന്നപ്പന്റവിട സി.സി.അന്‍സാരി (33), ഇയാളുടെ ഭാര്യ ശബ്ന (26) എന്നിവരെയാണ് പോലീസ് അറസ്റ്റ ചെയ്തത്. ഇവരുടെ പക്കല്‍നിന്നും മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
നിസാം അബ്ദുള്‍ ഗഫൂറിന് പുറമെ, കോയ്യോട് സ്വദേശി അഫ്സല്‍, ഭാര്യ ബള്‍ക്കീസ് എന്നിവർ നേരത്തെ പിടിയിലായിരുന്നു. റിമാന്‍ഡിലായിരുന്ന നിസാമിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മറ്റ് രണ്ടുപേരും ജയിലിലാണ്. ഒരു ഗ്രാം എം.ഡി.എം.എ. 1500 രൂപക്കാണ് ആവശ്യക്കാര്‍ക്ക് വിറ്റിരുന്നതെന്ന വിവരം നിസാം പോലീസിനോട് വെളിപ്പെടുത്തി. ഒരു ഗ്രാം എം.ഡി.എം.എ. അയ്യായിരം രൂപക്ക് മുകളിലുള്ള വിലക്കാണ് പലരും വില്‍ക്കുന്നതെന്നും ഇയാള്‍ പറഞ്ഞു.
കേസില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്നും മയക്കുമരുന്ന് വിപണനസംഘത്തിലെ മറ്റുചിലരെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും കണ്ണൂര്‍ അസി. കമ്മീഷണര്‍ പി.പി.സദാനന്ദന്‍ അറിയിച്ചു. ഇവരുമായി ബന്ധമുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനി പോലീസ് വലയില്‍ അകപ്പെട്ടതായി സൂചനയുണ്ട്. ബെംഗളൂരു കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്ന നിസാമും ഇവരും തമ്മില്‍ നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള രേഖകളും ഇടപാടുകള്‍ക്കായി മൊബൈല്‍ ഫോണ്‍ വഴി കൈമാറിയ ശബ്ദസന്ദേശങ്ങളും കണ്ടെടുത്തു. നിസാം ദിവസം ഏകദേശം ഒരുലക്ഷം രൂപയുടെ മയക്കുമരുന്ന് ഇടപാട് നടത്തിയതായി രേഖകളുണ്ട്. ഇപ്പോള്‍ അറസ്റ്റിലായ പ്രതികളും നിസാമുമായി 20,000-30,000 രൂപയുടെ ഇടപാടുകള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. സമീപകാലത്താണ് ഇവര്‍ നിസാമിന്റെ സംഘത്തില്‍ ചേരുന്നത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.