കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് നടൻ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. മുഖം മറച്ചാണ് ശ്രീനാഥ് ഭാസി പോലീസിന് മുന്നിലെത്തിയത്. നടി പ്രയാഗ മാർട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘത്തിന് മുന്നിൽ എത്തിയിട്ടുണ്ട്. തേവര എ.സി.പി ഓഫിസിലാണ് നടി എത്തിയത്. നടൻ സാബുമോനോടൊപ്പമാണ് പ്രയാഗ എത്തിയത്. രാവിലെ 10 മണിക്ക് ഹാജരാകാനാണ് പോലീസ് നിർദേശിച്ചിരുന്നതെങ്കിലും വൈകിട്ടാണ് നടി വന്നത്. സാബുമോനാണ് പ്രയാഗയുടെ നിയമോപദേഷ്ടാവ്. കൊച്ചി മരട് പോലീസ് സ്റ്റേഷനിൽ അഞ്ചുമണിക്കൂറിലേറെ സമയം പോലീസ് ഭാസിയെ ചോദ്യം ചെയ്തു.
ലഹരി ഉപയോഗിക്കാറില്ലെന്നും ഓം പ്രകാശുമായി ബന്ധമില്ലെന്നും ഭാസി അറിയിച്ചു. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഇരുവരും ലഹരി പാർട്ടിയിൽ പങ്കെടുത്തിരുന്നോയെന്ന് സ്ഥിരീകരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. കേസിൽ നാലുപേരെ കൂടി അന്വേഷണ സംഘം ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു. ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ, ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ എത്തിയ ബ്രഹ്മപുരം സ്വദേശി അലോഷി പീറ്റർ, ഭാര്യ സ്നേഹ, അങ്കമാലി സ്വദേശി പോൾ ജോസ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത മറ്റ് 14 പേരുടെ വിവരങ്ങൾ കൂടി ലഭിച്ചിട്ടുണ്ട്. ഇവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകാനാണ് തീരുമാനം. കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു.