കൊച്ചി : കോടികളുടെ രാസലഹരി കേസിന്റെ അന്വേഷണം ‘ടീച്ചർ’ എന്നു സ്വയം പരിചയപ്പെടുത്തിയിരുന്ന പ്രതി സുസ്മിത ഫിലിപ്പിലേക്ക് കേന്ദ്രീകരിക്കുന്നു. കൊച്ചിയിലെ യുവാക്കൾക്കിടയിൽ ലഹരി എത്തിച്ചിരുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് സുസ്മിതയെന്നാണു പ്രാഥമിക അന്വേഷണത്തിൽ എക്സൈസ് ക്രൈംബ്രാഞ്ചിന് വ്യക്തമാകുന്നത്.
ആഡംബര വാഹനങ്ങളിൽ ലഹരി കടത്തുമ്പോൾ റോഡിൽ വാഹനപരിശോധന ഒഴിവാക്കാൻ പ്രതികൾ വിലകൂടിയ വളർത്തുനായ്ക്കളെ കൊണ്ടുപോകുമായിരുന്നു. പ്രതികൾ അറസ്റ്റിലായപ്പോൾ ഈ നായ്ക്കളെ ഏറ്റുവാങ്ങാനാണ് കേസിലെ 12–ാം പ്രതിയായ ഫോർട്ട് കൊച്ചി സ്വദേശി സുസ്മിത ഫിലിപ് (40) ടീച്ചറെന്നു സ്വയം പരിചയപ്പെടുത്തി എക്സൈസ് ഉദ്യോഗസ്ഥരെ സമീപിച്ചത്. പ്രതികളെ നേരിട്ട് അറിയാമെന്നും സുസ്മിത വെളിപ്പെടുത്തിയിരുന്നു.
പ്രതിയുടെ അന്നത്തെ നീക്കത്തെ എക്സൈസ് സംശയിക്കാതിരുന്നതു തെളിവുകൾ നശിപ്പിക്കാൻ സഹായകരമായി. കേസന്വേഷണം പുരോഗമിച്ചപ്പോഴാണു ലഹരി വിതരണത്തിന്റെ മുഖ്യസൂത്രധാര സുസ്മിതയാണെന്ന സംശയം ബലപ്പെട്ടത്. കൂട്ടുപ്രതികളുമായി സുസ്മിത നടത്തിയ സാമ്പത്തിക ഇടപാടുകളും ഇവർക്കെതിരായ തെളിവായി. സുസ്മിതയെ ചോദ്യം ചെയ്യാൻ 3 ദിവസത്തെ കസ്റ്റഡി കാലാവധിയാണ് അന്വേഷണ സംഘത്തിനു കോടതി അനുവദിച്ചത്.
കൊച്ചിയിലെത്തിക്കുന്ന രാസലഹരിയുടെ ഉറവിടം സുസ്മിതയ്ക്ക് അറിയാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. മറ്റു പ്രതികളും സുസ്മിതയ്ക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. ഭർത്താവുമായി അകന്നു മാതാപിതാക്കൾക്കൊപ്പമാണു താമസം. മകളുടെ ലഹരി ഇടപാടുകളെ കുറിച്ച് അറിവില്ലെന്നാണു മാതാപിതാക്കളുടെ മൊഴി.