സിൽച്ചാർ: മദ്യപിച്ചെത്തി നിരന്തരം ആക്രമിക്കുകയും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്ത മകനെ അമ്മ വെട്ടിക്കൊലപ്പെടുത്തി. അസമിലാണ് മദ്യലഹരിയിൽ തന്നെ ആക്രമിച്ച മകനെ അമ്മ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അസമിലെ ദിബ്രുഗഡിലെ ജില്ലയിലെ ഖോവാങ് ഏരിയയിലെ ഘുഗുലോനി ബോംഗാലി ഗ്രാമത്തിലാണ് അമ്മ 35 കാരനായ മകൻ ബാബ ഗൊഗോയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ 55 കാരിയായ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഞ്ജുലത ഗൊഗോയ് എന്ന സ്ത്രീ മകനെ വെട്ടുകത്തികൊണ്ട് വെട്ടിയ ശേഷം പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. അടുത്തിടെയാണ് കഞ്ജുലതയുടെ ഭർത്താവ് മരണപ്പെടുന്നത്. ഇതിന് ശേഷം മകൻ മദ്യപിച്ചെത്തി യുവതിയെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പതിവായിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഭർത്താവിന്‍റെ മരണശേഷം മകൻ ബാബ ഗൊഗോയിയിൽ നിന്ന് നിരന്തരം മാനസികവും ശാരീരികവുമായ പീഡനം നേരിട്ടതായി യുവതി പലതവണ പരാതിപ്പെട്ടിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു.
മിക്ക ദിവസവും മദ്യപിച്ചെത്തി മകൻ അമ്മയെ അസഭ്യം പറയാറുണ്ടായിരുന്നു. ശാരീരികമായി ആക്രമിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞ ദിവസവും മകൻ മദ്യപിച്ചെത്തി അമ്മയെ ആക്രമിച്ചു. ഇതോടെയാണ് സഹികെട്ട് അമ്മ മകനെ അടുക്കളയിൽ നിന്നും വാക്കത്തി എടുത്ത് വെട്ടിയതെന്ന് പോലീസ് പറയുന്നു. സംഭവ ശേഷം മാതാവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പോലീസ് എത്തി ബാബ ഗോഗോയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കഞ്ജുലതയ്ക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്ന് ദിബ്രുഗഡ് ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് സിസൽ അഗർവാൾ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റെന്തെങ്കിലും കാരണങ്ങൾ കൊലപാതകത്തിന് പിന്നിലുണ്ടോ എന്നതടക്കം അന്വേഷിക്കുന്നുണ്ടെന്നും എഎസ്പി വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും എഎസ്പി പറഞ്ഞു.































