കൊച്ചി : ഉണക്കമീനിന്റെ മറവില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ചവരെ എക്‌സൈസ് പിടികൂടി. എട്ട് ലക്ഷം രൂപ വിലവരുന്ന പതിനാറരക്കിലോ കഞ്ചാവ് പെരുമ്പാവൂരില്‍ പിടിച്ചെടുത്തു.
വിശാഖപട്ടണത്തേക്ക് ലോഡ് കയറ്റിപ്പോകുന്ന ലോറിയാണ് പ്രതികള്‍ കഞ്ചാവ് കടത്താൻ ഉപയോഗിച്ചത്. കൊല്ലത്തെ ടൈറ്റാനിയം കമ്പനിയില്‍ നിന്നുള്ള ലോഡ് വിശാഖപ്പട്ടണത്ത് ഇറക്കിയ ശേഷം അവിടെ നിന്നും ഉണക്കമീനും കയറ്റിയാണ് തിരികെ പെരുമ്പാവൂരിലെത്തിയത്. ഇതിനിടയിലാണ് പതിനാറരക്കിലോ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കുന്നത്തുനാട് എക്‌സൈസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
തൃശ്ശൂർ പീച്ചി സ്വദേശി ഷിജോ, പെരുമ്പാവൂർ തണ്ടേക്കാട് സ്വദേശി ബിലാല്‍ എന്നിവരാണ് പിടിയിലായത്. കരിഞ്ചന്തയില്‍ 8 ലക്ഷം വരെ മൂല്യമുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്. ഇത് കടത്താനുപയോഗിച്ച ലോറിയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നറിയാൻ അന്വേഷണം തുടരുകയാണ്.