ദുബായ് : വാഹനം മറിഞ്ഞ് ഒരു വയസ്സുള്ള മകൾ മരിച്ച കേസിൽ കുറ്റക്കാരനായ പിതാവിനു 2 ലക്ഷം ദിർഹം ദയാധനം നൽകാനാവില്ലെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളി കോടതി. 2019ൽ റാസൽഖൈമയിലാണ് സംഭവം. ലക്ഷദ്വീപ് സ്വദേശിയായ അസ്ഗർ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം യാത്ര ചെയ്യുമ്പോൾ കാർ മറിഞ്ഞായിരുന്നു അപകടം. അസ്ഗർ പ്രതിയായ കേസിൽ 2,000 ദിർഹം പിഴയും 2 ലക്ഷം ദയാധനവും നൽകാനായിരുന്നു കോടതി വിധി.
പിഴത്തുക അടച്ചെങ്കിലും ദയാധനം കെട്ടിവച്ചില്ല. ദയാധനം മുഴുവൻ നൽകാനാവില്ലെന്നും കുറ്റക്കാരനായ പിതാവിനെ ഒഴിവാക്കി കുട്ടിയുടെ അമ്മയ്ക്കു കിട്ടേണ്ട വിഹിതമായ 66,666 ദിർഹം മാത്രം നൽകാമെന്നുമായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ നിലപാട്.
തുടർന്ന് അസ്ഗർ ദുബായിലെ അൽ കബ്ബാൻ അസോസിയേറ്റ്സിലെ സീനിയർ ലീഗൽ കൺസൽറ്റന്റ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖാന്തരം ദുബായ് കോടതിയെ സമീപിക്കുകയായിരുന്നു. 3 ലക്ഷം നൽകാൻ കോടതി ഉത്തരവായെങ്കിലും ഇൻഷുറൻസ് കമ്പനി അപ്പീൽ നൽകി. ആദ്യ വിധി ശരിവെച്ച കോടതി 3 ലക്ഷം ദിർഹത്തിന്റെ മൂന്നിൽ രണ്ട് പിതാവിനും മൂന്നിലൊന്ന് മാതാവിനും നൽകാൻ ഉത്തരവിടുകയായിരുന്നു.