റാന്നി: പുതമൺ ജംഗ്ഷനിലെ പാലം അപകടത്തിലായതിനെ തുടർന്ന് വഴി തിരിച്ചു വിട്ട റോഡിലെ കുടിവെള്ള പൈപ്പ് സ്ഥാപിക്കൽ പ്രദേശവാസികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു. ബ്ലോക്ക്പടി – കോഴഞ്ചേരി റോഡിലെ പുതമണ്‍ പാലം ബലക്ഷയമായതോടെയാണ് വാഹനങ്ങള്‍ ഇതുവഴി തിരിച്ചു വിട്ടത്. മിക്ക സമയവും ഗതാഗത കുരുക്കായതോടെ നാട്ടുകാർ വെട്ടിലായി. യാത്രക്കാർക്ക് ഒരു പരിധി വരെ സഹായമാകേണ്ട റോഡാണ് കുടിവെള്ള പൈപ്പ് സ്ഥാപിക്കൽ കാരണം തടസ്സപ്പെട്ടത്.
ചെറുകോൽ പഞ്ചായത്തിലെ മേജർ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കലാണ് നടക്കുന്നത്. പുതമൺ കടവിലെ കിണറ്റിൽ നിന്നും വെള്ളം വയലത്തലയിൽ ടാങ്കിൽ എത്തിച്ച് വിതരണം നടത്തുന്ന പദ്ധതിയാണിത്. പുതമണ്ണിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ ദൂരം പെപ്പ് സ്ഥാപിച്ചാൽ മാത്രമേ ഇതിന്റെ പണി പൂർത്തിയാകു. പുതമണ്‍ പാലത്തില്‍ ഗതാഗത തടസം ഉണ്ടായ സാഹചര്യത്തിലും കുടിവെള്ള പദ്ധതിയുടെ മറ്റ് ജോലികൾ ഒന്നും നടക്കാതിരിക്കുകയും ചെയ്യുന്ന അവസരത്തില്‍ ഇത്ര തിരക്കിട്ട് പൈപ്പുകൾ സ്ഥാപിക്കുന്നത് വേണമോയെന്നാണ് നാട്ടുകാരുടെ ചോദ്യം.
എന്നാൽ പുതമൺ – വയലത്തല റോഡിന്റെ പുനരുദ്ധാരണം ഉടൻ നടക്കേണ്ടതിനാൽ പൈപ്പുകൾ സ്ഥാപിച്ചില്ലെങ്കിൽ റോഡുപണിക്ക് പ്രതിസന്ധി നേരിടും. ഇത് ഒഴിവാക്കാനാണ് കുടിവെള്ള പൈപ്പ് ഈസമയം തന്നെ സ്ഥാപിക്കുന്നതെന്ന് ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ് പറഞ്ഞു.
പാലം തകർന്നതിനാൽ റാന്നിയിൽ നിന്നും കോഴഞ്ചേരിക്കുള്ള ബസ്സുകൾ ഇപ്പോൾ കീക്കൊഴൂർ പേരൂച്ചാൽ പാലത്തിലൂടെ മറുകരയിൽ എത്തി ചെറുകോൽപ്പുഴ – റാന്നി റോഡിലൂടെയാണ് പോകുന്നത്. കുറച്ചു ബസ്സുകൾ ചാക്കപ്പാലം വഴി തിരിഞ്ഞ് അന്ത്യാളൻ കാവ് വഴി പുതമൺ മറുകരയിൽ എത്തി കോഴഞ്ചേരിക്ക് പോകാൻ ക്രമീകരിച്ചിട്ടുണ്ട് . റാന്നി- കോഴഞ്ചേരി റൂട്ടുകളിൽ പോകുന്ന ടിപ്പർ ലോറികൾ മാമുക്ക് ഭാഗത്തുനിന്ന് തന്നെ തിരിഞ്ഞു പോകാൻ സംവിധാനം ഒരുക്കുമെന്ന് അധികൃതർ പറഞ്ഞങ്കിലും ഇതിന് നടപടി ആയില്ല.