കണ്ണൂർ : ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് തങ്ങൾക്ക് നേരെ നടക്കുന്നതെന്ന് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ. ചില മാഫിയകൾ ഉദ്യോഗസ്ഥർക്ക് പണം നൽകിയാണ് തങ്ങളെ കുടുക്കിയത്. അറിവില്ലായ്മയെ ചൂഷണം ചെയ്യ്തിട്ടാണ് നിയമ സംവിധാനങ്ങൾ തങ്ങളെ ക്രൂശിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
കഞ്ചാവിനെതിരെ പ്രചാരണം നടത്തിയ തങ്ങളെ കഞ്ചാവ് സംഘമായി പോലീസ് പ്രചരിപ്പിക്കുന്നു. കെട്ടിച്ചമച്ച തെളിവുണ്ടാക്കാൻ അന്വേഷണ സംഘം ശ്രമിക്കുന്നു. പാറിപ്പറന്ന് നടന്ന കിളികളെ കൂട്ടിലടച്ച അവസ്ഥയാണ് ഇപ്പോഴുള്ളത്. തങ്ങൾക്ക് പതിനെട്ട് ലക്ഷം പേരുടെ പിന്തുണയുണ്ട് പിന്നോട്ട് പോകില്ലെന്നും സഹോദരങ്ങൾ പറയുന്നു. യൂട്യൂബ് വ്ലോഗിലൂടെയാണ് ലിബിന്റെയും എബിന്റെയും പ്രതികരണം. കണ്ണൂർ ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹർജി തലശ്ശേരി സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ജാമ്യം റദ്ദാക്കാതിരിക്കാനുള്ള കാരണം അറിയിക്കാൻ സമയം വേണമെന്ന് പ്രതിഭാഗം അറിയിച്ചതിനെ തുടർന്നാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്. ലിബിനും എബിനും ജാമ്യത്തിൽ തുടർന്നാൽ തെറ്റായ സന്ദേശമാകും നൽകുക എന്നും ഇരുവർക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് കോടതിയെ അറിയിച്ചു. പോലീസ് കെട്ടിചമച്ച കേസാണ് ഇതെന്നും വാഹനത്തിന്‍റെ പിഴ അടക്കാൻ തയ്യാറെന്നുമാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വാദം.