തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്താന്‍ ഇഡി സംഘം എത്തി. എട്ടംഗ സംഘമാണ് എത്തിയത്. മയക്കുമരുന്നുകേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ മരുതംകുഴി കൂട്ടാന്‍വിളയിലുള്ള വീട്ടിലാണ് പരിശോധന നടത്താനായി എത്തിയത്. കര്‍ണാടക പോലീസും സിആര്‍പിഎഫും ഇവര്‍ക്കൊപ്പമുണ്ട്. ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരും ഈ സംഘത്തിലുണ്ട്.
കേസില്‍ ഇ.ഡി. അറസ്റ്റുചെയ്തിട്ടുള്ള ബിനീഷിന്റെ പേരിലാണ് ‘കോടിയേരി’ എന്ന വീടെങ്കിലും ഇവിടെ അദ്ദേഹത്തിന്റെ അച്ഛനും സി.പി.എം. സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനും താമസിക്കുന്നുണ്ടെന്നതാണ് രാഷ്ട്രീയശ്രദ്ധ ആകര്‍ഷിച്ചത്. 9 മണിയോടെയാണ് ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയത്. വീടിന്റെ താക്കോല്‍ ലഭിക്കാത്തതിനാല്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ പരിശോധന നടത്താൻ സാധിച്ചിട്ടില്ല. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്കായി ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് വീട് പരിശോധിക്കുമെന്ന വിവരം ചാനലുകളില്‍ വാര്‍ത്തയായത്. സ്വത്തുവകകളുടെ കൂട്ടത്തില്‍ ഈ വീടിനെക്കുറിച്ചുള്ള വിവരം ബിനീഷ് ഇ.ഡി.യോട് വ്യക്തമാക്കിയിരുന്നു. ബിനീഷിന്റെ പേരിലുള്ള കെ.എല്‍. 01 ബി.കെ. 55 രജിസ്ട്രേഷനിലുള്ള ഇന്നോവ കാര്‍ വീട്ടുമുറ്റത്തുണ്ടായിരുന്നു.
കോടിയേരി ബാലകൃഷ്ണന് അനുവദിച്ചിരുന്ന നിയമസഭാ ഹോസ്റ്റല്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ കാറാണ് ബിനീഷ് സ്ഥിരമായി ഉപയോഗിച്ചിരുന്നത്.