ന്യൂഡൽഹി : നിതി ആയോഗ്, വാഹന നിർമാതാക്കൾ, എആർഎഐ തുടങ്ങിയവരുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 സുരക്ഷിതമാണെന്നു തെളിഞ്ഞിട്ടുണ്ടെന്ന് പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി രാജ്യസഭയെ അറിയിച്ചു. പഴയ വാഹനങ്ങളിൽ ഈ ഇന്ധനം ഉപയോഗിക്കുന്നതു മൂലം തകരാറുകളോ ശേഷിയിൽ കാര്യമായ വ്യത്യാസമോ ഉണ്ടാകുന്നില്ലെന്ന് ഈ പഠനങ്ങൾ വ്യക്തമാക്കുന്നതായും മന്ത്രി പറഞ്ഞു. എഥനോൾ കലർത്തിയ ഇന്ധനം ഉപയോഗിക്കുന്നതുവഴി ഏതെങ്കിലും വാഹനത്തിന്റെ എൻജിൻ തകരാറിലായതായി ഇതുവരെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഇത്തരം ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്കും നിർമാതാക്കൾ വാറന്റി നൽകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
20% എഥനോൾ കലർത്തിയ ഇ20 പെട്രോൾ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന എത്ര വാഹനങ്ങൾ രാജ്യത്തുണ്ടെന്നതിന്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്ന് കേന്ദ്ര സർക്കാർ. അതേസമയം, പഴയ വാഹനങ്ങളിൽ ഇ20 ഉപയോഗിക്കുന്നത് എൻജിൻ തകരാറിന് കാരണമാകില്ലെന്നും രാജ്യസഭയിൽ പെട്രോളിയം മന്ത്രാലയം അറിയിച്ചു.





























