ചണ്ഡിഗഢ്: കടുത്ത വയര്‍വേദനയെ തുടര്‍ന്നു ശസ്ത്രക്രിയയ്ക്കു വിധേയനായ യുവാവിന്റെ വയറ്റില്‍നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ഞെട്ടിപ്പിക്കുന്ന വസ്തുക്കള്‍. ഇയര്‍ഫോണ്‍, സേഫ്റ്റിപിൻ, താക്കോല്‍, സിപ്പ്, നട്ട്, ബോള്‍ട്ട് ഉള്‍പ്പെടെയുള്ള വിചിത്രകരമായ സാധനങ്ങളാണു 40കാരന്റെ വയറ്റിലുണ്ടായിരുന്നത്. പഞ്ചാബിലെ മോഗയിലാണു ഞെട്ടിപ്പിക്കുന്ന ശസ്ത്രക്രിയ നടന്നതെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ട് ചെയ്തു. കടുത്ത വയര്‍വേദനയും പനിയും ഛര്‍ദിയും മൂലമാണ് മോഗയിലെ മെഡിസിറ്റി ആശുപത്രിയില്‍ 40കാരൻ ചികിത്സ തേടിയത്. തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങിലാണു യുവാവിന്റെ വയറ്റില്‍ നിരവധി സാധനങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയാണ് ഇതെല്ലാം പുറത്തെടുത്തത്.
തന്റെ കരിയറില്‍ ആദ്യത്തെ സംഭവമാണിതെന്ന് മെഡിസിറ്റി ഡയറക്ടര്‍ ഡോ. അജ്‌മേര്‍ കല്‍റ പ്രതികരിച്ചു. കാലങ്ങളായി രോഗിയുടെ വയറ്റിലെത്തിയതാണ് ഈ വസ്തുക്കളെല്ലാം. എല്ലാം വിജയകരമായി പുറത്തെടുക്കാനായിട്ടുണ്ടെങ്കിലും യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നും അദ്ദേഹം അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കുമുൻപാണ് കടുത്ത വയര്‍വേദന അനുഭവപ്പെട്ടതെന്ന് യുവാവിന്റെ കുടുംബം പറഞ്ഞു. എന്നാല്‍ സ്ഥിതി ഗുരുതരമാകുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്തതോടെയാണ് ആശുപത്രിയിലെത്തിയത്. എങ്ങനെയാണ് ഇതെല്ലാം വയറ്റിലെത്തിയതെന്ന് അറിയില്ല. എന്നാല്‍ ഇദ്ദേഹത്തിനു മാനസിക പ്രശ്‌നങ്ങളുണ്ടെന്നും കുടുംബം വെളിപ്പെടുത്തി.





























