ബീജിംഗ്: ചൈനയിലെ ക്വിങ്ഹായ് പ്രവിശ്യയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വ്യാഴാഴ്ച ഉണ്ടായത്. 10 കിലോമീറ്റർ ആഴത്തിൽ 38.39 ഡിഗ്രി വടക്കൻ അക്ഷാംശത്തിലും 90.93 ഡിഗ്രി കിഴക്കൻ രേഖാംശത്തിലുമാണ് പ്രഭവകേന്ദ്രം. ഇതുവരെ ആളപായത്തെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ചൈനയുടെ അയൽരാജ്യമായ തായ്‌വാനിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സംഭവിച്ച് ഒരു ദിവസത്തിന് ശേഷമാണ് ചൈനയിലും ഭൂചലനം റിപ്പോർട്ട് ചെയ്തത്. തായ്‌വാനിൽ കുറഞ്ഞത് ഒമ്പത് പേർ മരിക്കുകയും 1,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.തലസ്ഥാനമായ തായ്‌പേയ് സിറ്റിയിൽ ദുരന്ത വ്യാപ്തി കൂടുതലാണ്. ജപ്പാന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.
തുടർചലനങ്ങൾ ഉണ്ടായേക്കാം. ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി വിതരണം നിലച്ചു. മണ്ണിടിച്ചിൽ ഭീതിയിൽ ഹൈവേകൾ അടച്ചിട്ടു. ഭൂകമ്പ ദൃശ്യങ്ങളിൽ മെട്രോ പാലമുൾപ്പെടെ കുലുങ്ങുന്നതും കെട്ടിടങ്ങൾ തകർന്നതും കാണാം. ഹൗളിയൻ സിറ്റിയിൽ നിന്ന് 18 കിലോമീറ്റർ തെക്ക് 34.8 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. വിദ്യാലയങ്ങളും തൊഴിൽ സ്ഥാപനങ്ങളും താത്കാലികമായി അടച്ചിട്ടുണ്ട്..





























