ഡി.ആർ. കോംഗോയിലെ എബോള വ്യാപനത്തിന്റെ വ്യാപ്തി വ്യക്തമാക്കി യു.എൻ. ഓരോ 30 മിനിറ്റിലും ഒരു ജീവനെ എബോള അപഹരിച്ചുകൊണ്ടിരിക്കുകയാണെന്ന് യു.എന്നിന്റെ ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് സെക്രട്ടറി ജനറൽ ടോം ഫ്ലെച്ചർ പറഞ്ഞു. ഈ വൈറസ് നമ്മെക്കാൾ മുന്നിലെത്തുന്നതിനു മുമ്പ് നമുക്ക് വേഗതയും ഐക്യദാർഢ്യവും കൈവരിക്കണമെന്നും ടോം പറഞ്ഞു. രോഗബാധ മൂലം ഓരോ 30 മിനിറ്റിലും ഒരാൾ വീതം മരിക്കുന്നു. നിരവധിപേരുടെ ജീവൻ അപകടത്തിലായേക്കാമെന്നും ടോം മുന്നറിയിപ്പു നൽകി. രോഗബാധയെ ചെറുക്കുന്നതിനുള്ള ഫണ്ടിലേക്ക് വിവിധ രാജ്യങ്ങൾ ഇതുവരെ ഏകദേശം 300 ദശലക്ഷം ഡോളർ സംഭാവന ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രോഗബാധിതപ്രദേശത്തെ ജലം, ശുചിത്വം, ആരോഗ്യം, മറ്റ് അടിസ്ഥാന സേവനങ്ങൾ എന്നീ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനാവണമെന്നും അതിനായി ലോകം ഉണർന്നെണീറ്റ് രംഗത്തിറങ്ങേണ്ടതുണ്ടെന്നും ടോം പറഞ്ഞു. നിലവിലെ വ്യാപനത്തിൽ കേസുകളുടെ എണ്ണം 4500 ആയി. 2128 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഗാണ്ടയിലും ഡി.ആർ.കോംഗോയിലെ ആറ് പ്രവിശ്യകളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണ സുഡാനുമായുള്ള അതിർത്തി പ്രദേശങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും മാരകമായ എബോള വ്യാപനത്തെ മറികടക്കാനുള്ള പാതയിലാണ് ഡി.ആർ.കോംഗോ എന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഇപ്പോഴത്തെ നിലയിൽ പോയാൽ 2014 -2016 കാലഘട്ടത്തിലെ പശ്ചിമ ആഫ്രിക്കൻ എബോള വ്യാപനത്തെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ രണ്ടാമത്തെ വലിയ എബോള വ്യാപനമാണ് നിലവിലുള്ളത്. എബോളയുടെ മുൻകാല വ്യാപനങ്ങളിൽ നിന്നു വ്യത്യസ്തമായി വേഗത്തിൽ വ്യാപിക്കുന്ന ബൂൻഡിബുഗ്യോ വകഭേദത്തിന് അംഗീകൃത വാക്സിനുകളോ ചികിത്സകളോ നിലവിലില്ല. പ്രധാനമായും കിഴക്കൻ പ്രവിശ്യയായ ഇത്തൂരിയിലാണ് രോഗവ്യാപനം കൂടുതലുള്ളത്. റിപ്പോർട്ട് ചെയ്ത കേസുകളിൽ ഏകദേശം 90 ശതമാനവും ഇവിടെ നിന്നാണ്. കിസംഗാനി എന്ന ഉൾപ്പെടെ അഞ്ച് മറ്റ് പ്രവിശ്യകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2014-2016 വ്യാപനത്തിൽ 28,000 കേസുകൾ സ്ഥിരീകരിക്കുകയും 11,000 രോഗികൾ മരിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ വ്യാപനത്തിൽ രണ്ടുമാസത്തിനുള്ളിൽത്തന്നെ മരണനിരക്ക് ആയിരംകടന്നിരിക്കുകയാണ്. നിലവിലെ വ്യാപനത്തിൽ 2014-2016 കാലഘട്ടത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി വേഗത്തിൽ 2,500 കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.































