കോട്ടയം: തിരഞ്ഞെടുപ്പുപ്രചാരണം ചൂടാകുന്ന ഘട്ടത്തിലെത്തിയപ്പോൾ സാമ്പത്തികപ്രയാസം നേരിട്ട് കോൺഗ്രസ്. പ്രചാരണസാമഗ്രികൾ തയ്യാറാക്കാൻ പണക്കുറവ് വലിയ കടമ്പയായി. ‘സഹായിക്കണം, വോട്ടിനും ചെലവിനും’ എന്ന് വീടുകയറി പറയാനാണ് പാർട്ടി ഇപ്പോൾ ആലോചിക്കുന്നത്. 95 ലക്ഷം രൂപയാണ് ഒരു പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർഥിക്ക് ചെലവിടാവുന്ന നിയമപരമായ തുക. സാധാരണ മൂന്നുഘട്ടമായിട്ടാണ് ഹൈക്കമാൻഡ് സഹായം വന്നിരുന്നത്. പ്രചാരണസാമഗ്രി തയ്യാറാക്കാൻ, സ്ഥാനാർഥി പര്യടനത്തിന്, നേതാക്കളുടെ പര്യടനത്തിന് എന്ന ക്രമത്തിലായിരുന്നു ഇത്. ഇക്കുറി ആദ്യഘട്ടം സഹായംപോലും എത്തിയിട്ടില്ല. അക്കൗണ്ടിൽ നടപടി നേരിട്ടതോടെ ഹൈക്കമാൻഡിൽനിന്നുള്ള കാര്യമായ സഹായം സംസ്ഥാനഘടകം പ്രതീക്ഷിക്കുന്നുമില്ല.
പല മണ്ഡലത്തിലും സ്ഥാനാർഥികൾ സ്വന്തംനിലയിൽ സംഘടിപ്പിച്ച പണംകൊണ്ടാണ് സാമഗ്രികൾ സജ്ജമാക്കിയത്. ചിലയിടങ്ങളിൽ പാർട്ടി എം.എൽ.എ.മാർതന്നെ പ്രാഥമിക പ്രചാരണസാമഗ്രി സജ്ജമാക്കി. പക്ഷേ, ഇപ്പോൾ ഉൗർജിതമായി നടക്കേണ്ട വീടുകയറ്റം അടക്കമുള്ള പ്രചാരണത്തിന് പണമില്ലായ്മ പ്രശ്നമാണ്. ഒരുദിവസത്തെ ജോലി വേണ്ടെന്നുവെച്ച് പ്രവർത്തനത്തിനിറങ്ങുന്നവർക്ക് ചെലവുകാശും കൊടുക്കേണ്ടതുണ്ട്. കെ. കരുണാകരൻ മന്ദിരം, ഐ.എൻ.ടി.യു.സി. ഫണ്ട് എന്നിവയ്ക്കായി സമീപകാലത്താണ് പിരിവ് നടത്തിയത്. തിരഞ്ഞെടുപ്പ് ചെലവിലേക്കായി ഒാരോ മണ്ഡലം കമ്മിറ്റിയും ഒാരോ ലക്ഷം രൂപവീതം സമാഹരിക്കാൻ തീരുമാനിച്ചിരുന്നു. ‘സമരാഗ്നി’ പരിപാടിയുടെ സമയത്താണിത് ചെയ്യാനുദ്ദേശിച്ചത്. ലക്ഷം രൂപയിൽ കാൽലക്ഷം വീതം കെ.പി.സി.സി.ക്കും ഡി.സി.സി.ക്കും നൽകി ബാക്കിയുള്ളത് മണ്ഡലം, ബൂത്ത് തലങ്ങളിൽ ഉപയോഗിക്കാമെന്നാണ് നിശ്ചയിച്ചത്.





























