കൊച്ചി: എക്‌സാലോജിക്കിനെതിരേ ഇ.ഡി. അന്വേഷണത്തിന് വഴിതുറന്നത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അതിവേഗ റിപ്പോർട്ട്. എട്ടുമാസം അനുവദിച്ചിരുന്നെങ്കിലും രണ്ടുമാസംപോലും തികയുംമുമ്പേ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഒട്ടും വൈകാതെ ചൊവ്വാഴ്ച ഇ.ഡി. കേസ് എടുത്തു. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർ.ഒ.സി.) അന്വേഷണത്തിൽ വീണയ്ക്ക് പണം കൈമാറിയത് സേവനത്തിനാണെന്നുള്ള രേഖകൾ ഹാജരാക്കാനും വിശദീകരിക്കാനും കഴിഞ്ഞിരുന്നില്ല. ആർ.ഒ.സി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്പനി നിയമത്തിലെ സെക്ഷൻ 210 പ്രകാരം കോർപ്പറേറ്റ്കാര്യമന്ത്രാലയം മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിച്ചു.
തുടരന്വേഷണം വേണമെന്നുള്ള ഇവരുടെ ശുപാർശപ്രകാരം കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന് കീഴിൽത്തന്നെയുള്ള എസ്.എഫ്.ഐ.ഒ.യെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ജനുവരി 31-ന് ഡെപ്യൂട്ടി ഡയറക്ടർ എം. അരുൺ പ്രസാദിന്റെ നേതൃത്വത്തിൽ ആറംഗ അന്വേഷണസംഘത്തെ നിയമിച്ചു. ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ രേഖകൾ, രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകൾ എന്നിവ പരിശോധിച്ചശേഷം സംഘം കമ്പനികളിലും സംസ്ഥാന വ്യവസായവികസന കോർപ്പറേഷൻ ഓഫീസ് എന്നിവടങ്ങളിലും പരിശോധനനടത്തി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.