തിരുവനന്തപുരം: വീണാ വിജയന്‍ കേസില്‍ ഇ.ഡി.ക്ക് എന്താണ് കാര്യമെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഒരു കമ്പനി മറ്റൊരു കമ്പനിക്ക് കരാറനുസരിച്ച് പണം നല്‍കി. ചെക്കുമുഖേനയാണ് ഇടപാടുകള്‍. പി.എം.എല്‍.എ. നിയമമനുസരിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നോക്കാനേ ഇ.ഡി.ക്ക് അധികാരമുള്ളൂ. ആദായനികുതി വകുപ്പാണെങ്കില്‍ ശരി. പക്ഷേ, ഇ.ഡി. എന്തിനാണ് ചിത്രത്തിലെന്നു മനസ്സിലാവുന്നില്ല. രാജ്യത്തെ പലയിടത്തുമുള്ളപോലെ കേരളത്തിലും ഇ.ഡി. രാഷ്ട്രീയ ഉപകരണമായി മാറിയെന്ന് കേസരിസ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. ധനമന്ത്രാലയത്തിനുകീഴിലെ റവന്യു വിഭാഗത്തിലുള്ള ഒരു വിവരമെടുക്കല്‍ ഏജന്‍സി മാത്രമായ ഇ.ഡി. സൂപ്പര്‍ പോലീസാവുന്നു. സോണിയാ ഗാന്ധിയെയും രാഹുലിനെയും ചോദ്യംചെയ്തതും കേസെടുത്തതുമൊക്കെ പി.എം.എല്‍.എ. നിയമമനുസരിച്ചാണ്. കേരളത്തില്‍ ഇ.ഡി. ആവാമെന്നും സോണിയക്കെതിരേ വേണ്ടെന്നും പറയാനാവില്ല. ഇതിലൊക്കെ സി.പി.എമ്മിന് ഒറ്റ നിലപാടേയുള്ളൂ. സി.എ.എ., പി.എം.എല്‍.എ. നിയമങ്ങളൊക്കെ റദ്ദാക്കണമെന്നാണ് സി.പി.എം. നിലപാട്. ഇത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ കാണാനില്ല എന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ മികച്ച അംഗബലമുണ്ടായാല്‍ ഇന്ത്യസഖ്യത്തിന്റെ സര്‍ക്കാരില്‍ സി.പി.എം. ചേര്‍ന്നേക്കുമെന്ന് കാരാട്ട് പറഞ്ഞു . സര്‍ക്കാര്‍ നയങ്ങളെ സ്വാധീനിക്കാനും അതു നിറവേറ്റാനുമുള്ള ശക്തിയുണ്ടെങ്കില്‍ ഭരണത്തിന്റെ ഭാഗമാവും. അതിനു പൊതുമിനിമം പരിപാടി ഉണ്ടാവണം. വേണ്ടത്ര സീറ്റില്ലെങ്കില്‍ പുറത്തുനിന്നാവും പിന്തുണ. വലിയതോതിലുള്ള ധാരണ പ്രതിപക്ഷപാര്‍ട്ടികള്‍ക്കിടയിലുണ്ട്. നാലു സംസ്ഥാനങ്ങളിലെ പരിഗണനവെച്ചാണ് സി.പി.എമ്മിന്റെ ദേശീയപാര്‍ട്ടി പദവി. അതു തുടരാനാവുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ പി.ഡി.പി.യും ഇടതുപക്ഷവും തമ്മില്‍ സഖ്യമില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയവിഭാഗമാണ് എസ്.ഡി.പി.ഐ. അതിനെയും പി.ഡി.പി.യെയും ഒരുപോലെ കാണാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.