തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയുടെ ഐ.ടി കമ്പനിയായ എക്സാലോജിക്കിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിപുലീകരിക്കുന്നു. കമ്പനിയുടെ രൂപീകരണത്തിലും സിഎംആർഎൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായുള്ള കരാറുകളിലും വീണയ്ക്ക് സാങ്കേതിക ഉപദേശങ്ങൾ നൽകിയ ‘മെന്റർ’മാരുടെ പങ്ക് വിശദമായി പരിശോധിക്കാനാണ് ഇഡിയുടെ പുതിയ നീക്കം. കേസുമായി ബന്ധപ്പെട്ട് ഇതിനകം രണ്ട് തവണകളിലായി 19 മണിക്കൂറോളമാണ് ഇഡി വീണയെ ചോദ്യം ചെയ്തത്. എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രണ്ടാം ഘട്ട ചോദ്യം ചെയ്യൽ. എന്നാൽ, സിഎംആർഎല്ലുമായുള്ള ഐടി സേവന കരാറിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള ഇ.ഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ വീണയ്ക്ക് സാധിച്ചിട്ടില്ല. കരാർ പ്രകാരമുള്ള സേവനം എന്തുകൊണ്ട് നൽകിയില്ല, വാക്കാൽ ഉണ്ടാക്കിയ ധാരണകൾ എന്തൊക്കെയായിരുന്നു തുടങ്ങിയ കാര്യങ്ങളിൽ തൃപ്തികരമായ വിശദീകരണം നൽകാൻ വീണ തയ്യാറായിട്ടില്ല എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
എക്സാലോജിക്കിന്റെ രൂപീകരണവും സിഎംആർ.എല്ലുമായുള്ള കരാറും വലിയൊരു ആസൂത്രണത്തിന്റെ ഭാഗമാണെന്നാണ് ഇഡി വിലയിരുത്തുന്നത്. മറ്റ് കാര്യത്തിന് വേണ്ടി നൽകേണ്ട പണം, നിയമപരമായ അടിത്തറയുണ്ടാക്കി ഇത്തരം ഒരു കമ്പനിയും കരാറും വഴി കൈമാറുകയായിരുന്നുവെന്നാണ് ഇഡി സംശയിക്കുന്നത്. സിഎംആർഎൽ കരാറിലൂടെ 2.72 കോടി രൂപയാണ് എക്സാലോജിക്കിനും വീണയ്ക്കുമായി ലഭിച്ചത്. ഈ കരാറിന് ശേഷം കമ്പനി കാര്യമായി മറ്റ് പ്രവർത്തനങ്ങൾ നടത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ പ്രവർത്തനങ്ങൾക്കായി ഉപദേശം നൽകിയ ‘മെന്റർ’മാരിലേക്ക് അന്വേഷണം നീളുന്നത്. പിണറായി വിജയൻ സർക്കാരിൽ പ്രധാന ചുമതലകൾ വഹിച്ചിരുന്നവരോ വീണയുടെ കമ്പനിയുമായി അടുത്ത് പ്രവർത്തിച്ചിരുന്നവരോ ആയ ചിലരിലേക്കാണ് അന്വേഷണം വിരൽ ചൂണ്ടുന്നത്. ഇത്തരത്തിൽ രണ്ട് പേരുടെ വിവരങ്ങൾ ഇഡി വൃത്തങ്ങൾക്കിടയിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. വരും ദിവസങ്ങളിൽ ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.






























