തിരുവനന്തപുരം : ഓണക്കാല ചെലവ് നേരിടാൻ കേരളം 2200 കോടി കൂടി കടമെടുക്കുന്നു. കടപ്പത്രലേലം ചൊവ്വാഴ്ച നടക്കും. ശമ്പളം, പെൻഷൻ, ക്ഷേമപെൻഷൻ, ബോണസ്, ഉത്സവബത്ത എന്നിവ ഉൾെപ്പടെ ഏകദേശം 10,000 കോടിരൂപയാണ് പ്രതീക്ഷിക്കുന്ന ഓണക്കാല ചെലവ്. ഇതോടെ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയശേഷമുള്ള കടമെടുപ്പ് 14,400 കോടിയാവും. കടമെടുപ്പ് പരിധി കൂട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാനിടയില്ല. കടമെടുക്കുന്നതിനുപുറമേ, പണത്തിനുള്ള ഞെരുക്കം നേരിടാനായി ട്രഷറിയിൽ ശനിയാഴ്ച മുതൽ സെപ്റ്റംബർ 30 വരെ പ്രത്യേക നിക്ഷേപസമാഹരണവും തുടങ്ങി.
രണ്ടുവർഷമോ, അതിൽക്കൂടുതൽ കാലത്തേക്കോ സ്ഥിരനിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ നൽകും. പുതുതായുള്ള നിക്ഷേപങ്ങൾക്ക് പൊതുജനത്തിന് 7.75 ശതമാനവും (നിലവിൽ 7.5) മുതിർന്ന പൗരർക്ക് എട്ടുശതമാനവും ലഭിക്കും. സ്ഥാപനങ്ങളുടെ നിക്ഷേപങ്ങൾക്ക് 7.65 ശതമാനം (നിലവിൽ 7.5) ലഭിക്കും. സെപ്റ്റംബർ 30 നുശേഷമുള്ള നിക്ഷേപങ്ങൾക്ക് പഴയ നിരക്കിലായിരിക്കും പലിശ. ഒരുവർഷം അധികമായി സ്വീകരിക്കുന്ന നിക്ഷേപം സംസ്ഥാനത്തിന്റെ കടമായിക്കണ്ട് അടുത്തവർഷത്തെ വായ്പാപരിധിയിൽ തുല്യമായ തുക കുറയ്ക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. അതിനാൽ ട്രഷറി നിക്ഷേപം തത്കാലശാന്തി എന്നല്ലാതെ ദീർഘകാലത്തേക്ക് പ്രയോജനപ്പെടാത്ത സ്ഥിതിയുണ്ട്.





























