തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയിൽ എസ്ഐടിയിൽ നിന്ന് രേഖകൾ ഏറ്റുവാങ്ങാതെ ഇഡി. പ്രതികളുടെ മൊഴി ആവശ്യപ്പെട്ടുവെങ്കിലും ഇതേവരെ ഏറ്റുവാങ്ങിയിട്ടില്ല. എല്ലാ രേഖകളും പരിശോധിക്കാമെന്ന് എസ്ഐടി അറിയിച്ചിരുന്നു. എന്നാല്‍, പുതിയ മൊഴികൾ രേഖപ്പെടുത്തി മുന്നോട്ട് പോകാനാണ് ഇഡി തീരുമാനം. പുറത്തിറങ്ങുന്ന ഉണ്ണികൃഷ്ണൻ പോറ്റി എന്തുവെളിപ്പെടുത്തലുകൾ നടത്തുമെന്നതിൽ ആകാംക്ഷ എല്ലാ കേന്ദ്രങ്ങളിലുമുണ്ട്. ഇഡി വൈകാതെ തന്നെ പോറ്റിയെ ചോദ്യം ചെയ്യും. ശബരിമല കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വാദം കേൾക്കുന്നുണ്ട്. 90 ദിവസ റിമാൻഡ് കാലാവധി പൂർത്തിയായതോടെയാണ് പോറ്റി സ്വാഭാവിക ജാമ്യം തേടുന്നത്.
ആദ്യം അറസ്റ്റിലായ ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. രണ്ടാമത്തെ കേസിലും അനുകൂല വിധിയുണ്ടായാൽ പോറ്റി പുറത്തിറങ്ങും. ഇതിനിടെ പോറ്റിയുടെ ജാമ്യം തടയാൻ മറ്റ് കേസുകൾ ചുമത്താൻ ശ്രമിച്ചെങ്കിലും അതൊന്നും വിജയം കണ്ടിരുന്നില്ല. അതെല്ലാം സിവിൽ കേസുകൾ ആയതിനാലും കേസെടുത്താൽ തന്നെ അതൊന്നും കോടതിക്ക് മുന്നിൽ നിൽക്കില്ലെന്നുള്ളതും ഈ നീക്കത്തിന് തടയിടുകയായിരുന്നു.






























