തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. വെള്ളിയാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതോടെ തന്നെ അന്വേഷണം സിഎം രവീന്ദ്രനിലേക്ക് കടക്കുന്നുവെന്ന സൂചനയുണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് പുതിയ നീക്കം. സ്വപ്‌നാ സുരേഷിന്റെ മൊഴിയും രവീന്ദ്രന് എതിരാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിപിഎം നോമിനിയാണ് കണ്ണൂരുകാരനായ രവീന്ദ്രന്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ഇഡിയുടെ അറസ്റ്റിലാണ്. അതുകൊണ്ട് തന്നെ രവീന്ദ്രന്റെ ചോദ്യം ചെയ്യലും അതിനിര്‍ണ്ണായകമാണ്.
അധികാരത്തില്‍ വന്നതുമുതല്‍ മുഖ്യമന്ത്രിയുടെ അതീവവിശ്വസ്തനായി തുടരുകയാണ് രവീന്ദ്രന്‍. എം.ശിവശങ്കര്‍-രവീന്ദ്രന്‍ കോക്കസാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചത് എന്നാണ് ആരോപണം. ഈ കൊക്കസിന്റെ ഭാഗമായാണ് സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്നാ സുരേഷും പ്രവര്‍ത്തിച്ചത്. ഈ സാഹചര്യത്തിലാണ് രവീന്ദ്രനേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ശിവശങ്കറും രവീന്ദ്രനും തമ്മിലുള്ള കോക്കസ് രൂപം കൊണ്ടപ്പോള്‍ സര്‍വ അധികാരങ്ങളും ഇവരില്‍ കേന്ദ്രീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്തെങ്കിലും നടക്കണമെങ്കില്‍ രവീന്ദ്രന്‍ വിചാരിക്കണം. രവീന്ദ്രന്‍ വിളിച്ചു പറഞ്ഞാല്‍ അത് നടക്കുകയും ചെയ്യും. ഇത്തരത്തിലുള്ള വ്യക്തിയെയാണ് ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിക്ക് വഴിവിട്ട എല്ലാ കാര്യങ്ങള്‍ ചെയ്യാനും സര്‍വസഹായങ്ങളും ചെയ്യുന്നത് രവീന്ദ്രനാണെന്ന വാദം ശക്തമാണ്.
മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെ നിയന്ത്രിക്കുമ്പോള്‍ പാര്‍ട്ടി ഏര്‍പ്പെടുത്തിയ എല്ലാ നിര്‍ദ്ദേശങ്ങളിലും ഇളവ് ലഭിച്ച ഒരാള്‍ രവീന്ദ്രനായിരുന്നു. ഇത് രവീന്ദ്രന് പാര്‍ട്ടി കേന്ദ്രങ്ങളുമായുള്ള അടുപ്പത്തിനു തെളിവുമായിരുന്നു. ശിവശങ്കറിന് പുറമേ മറ്റൊരാള്‍കൂടി തന്നെ വിളിച്ചിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയില്‍ സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതേപ്പറ്റി കൂടുതല്‍ വിശദമായി ചോദിച്ചപ്പോഴാണ് ‘വിസ സ്റ്റാമ്ബിങ്ങും സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും മറ്റുമായി വിളിക്കാറുണ്ടായിരുന്നു’ എന്ന മൊഴി നല്‍കിയത്. സ്വപ്നയുടെ ഫോണ്‍ പരിശോധിച്ചതില്‍ ഈ നമ്ബറില്‍നിന്ന് വിളികള്‍ വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിസ സ്റ്റാമ്ബിങ്ങിനായി മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് വിളിക്കുന്നതിലെ അനൗചിത്യമാണ് ഇ.ഡി. പരിശോധിക്കുന്നത്. കേസില്‍ രവീന്ദ്രനെ ചോദ്യം ചെയ്യുന്നതും ഈ സാഹചര്യത്തിലാണ്. രവീന്ദ്രന്‍ കൂടി കേസുകളില്‍ പ്രതിയായാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ വീണ്ടും ഉയരും.
ശിവശങ്കര്‍ ഐഎഎസുകാരനാണെങ്കില്‍ രവീന്ദ്രന്‍ പാര്‍ട്ടിയുടെ നോമിനിയാണ്. ഊരാളുങ്കല്‍ സൊസൈറ്റിയുമായും അടുത്ത ബന്ധമുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ ഈ സൊസൈറ്റിയുടെ സഹായം ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയവും കേന്ദ്ര ഏജന്‍സികള്‍ക്കുണ്ട്. സര്‍ക്കാരിന്റെ പദ്ധതികള്‍ മിക്കതും സഹകരണ സ്ഥാപനമെന്ന നിലയില്‍ ഊരാളുങ്കലിന് കൊടുക്കുന്നതും ഇഡി പരിശോധിക്കും. വൈദ്യുത ബോര്‍ഡ് കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കെ ഫോണിന്റെ രേഖകള്‍ എല്ലാം വൈദ്യുത ബോര്‍ഡില്‍ നിന്ന് ഇഡി ശേഖരിച്ചതായാണ് സൂചന. കഴിഞ്ഞ ദിവസം വൈദ്യുത ഭവനില്‍ ഇഡിക്കാര്‍ എത്തി.
വിസ സ്റ്റാമ്ബിങ്ങുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റുമായി കരാര്‍ ഉണ്ടായിരുന്ന യു.എ.എഫ്.എക്‌സ്. സ്ഥാപന ഉടമ അബ്ദുള്‍ ലത്തീഫ് ബിനീഷ് കോടിയേരിയുടെ മകന്റെ ബിനാമിയാണെന്നും ഇ.ഡി. സംശയിക്കുന്നുണ്ട്. ഫോണ്‍ വിളികള്‍ക്ക് പിന്നില്‍ ഇത്തരത്തിലുള്ള ബന്ധങ്ങളുണ്ടോ എന്നാണ് അന്വേഷണം. അബ്ദുള്‍ ലത്തീഫിന്റെ കമ്ബനിക്ക് വിസ സ്റ്റാമ്ബിങ്ങിന്റെ കരാര്‍ നല്‍കിയപ്പോള്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിക്ക് 1.20 കോടി രൂപയും സ്വപ്നയ്ക്ക് 26 ലക്ഷം രൂപയും കമ്മിഷന്‍ ലഭിച്ചു. ഇതേ അബ്ദുള്‍ ലത്തീഫിന്റെ കമ്ബനിയായ കാര്‍പാലസിനാണ് പ്രളയത്തില്‍ തകര്‍ന്ന 150 വീടുകളുടെ പുനര്‍നിര്‍മ്മാണക്കരാര്‍ യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്ന് ലഭിച്ചത്. ഈ കരാറില്‍ യു.എ.ഇ. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിക്ക് 1.50 കോടി രൂപയും സ്വപ്നാ സുരേഷിന് 52 ലക്ഷം രൂപയും കമ്മിഷന്‍ ലഭിച്ചെന്നും ഇ.ഡി. പറയുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് എം ശിവശങ്കര്‍. സ്വര്‍ണ്ണ കടത്തിന് അപ്പുറം ലൈഫ് മിഷനിലും ശിവശങ്കര്‍ പ്രതിയാകും. ഇത് മുഖ്യമന്ത്രിക്ക് വിനായാണ്.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ കേന്ദ്ര ഏജന്‍സികള്‍ ഇനി ചോദ്യം ചെയ്യാന്‍ ഊഴം കാക്കുന്നത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്ന് സൂചനയുണ്ട്. ശിവശങ്കറുമായി ആത്മബന്ധമാണ് രവീന്ദ്രനുള്ളത്. ഈ സഹാചര്യത്തിലാണ് രവീന്ദ്രനെതിരെ തെളിവ് ശേഖരണം. ശിവശങ്കര്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരിക്കെ വൈദ്യുതിഭവനിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഇദ്ദേഹം. ഈ ബന്ധമാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിയങ്കരനാക്കിയത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായപ്പോള്‍ രവീന്ദ്രന് നിര്‍ണ്ണായക റോളുണ്ടായിരുന്നു. അതിന് ശേഷം വി എസ് അച്യൂതാനന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ പാര്‍ട്ടി നോമിനിയായി വിഎസിനൊപ്പം നിന്നു.
പിണറായിയുടെ വിശ്വസ്തത കാരണമായിരുന്നു ഈ പാര്‍ട്ടി നിയമനം. പിണറായിക്ക് അധികാരം കിട്ടിയപ്പോള്‍ സെക്രട്ടറിയേറ്റിലെ അതിശക്തനും. മിനി മുഖ്യമന്ത്രിയാണ് രവീന്ദ്രന്‍ എന്ന് കരുതുന്ന പലരും ഉണ്ട്.