കൊച്ചി: കെറ്റാമെലോൺ ഡാർക്ക്നെറ്റ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് തയ്യാറെടുത്ത് ഇഡി. എൻ സി ബിയിൽ നിന്ന് കേസിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. ലഹരി ഇടപാടുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതായി സംശയം. എഡിസനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. കോടികളാണ് ലഹരി ഇടപാടിലൂടെ എഡിസൺ സമ്പാദിച്ചത്. അതിനിടെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി കഴിഞ്ഞ ദിവസം എൻ സി ബി രംഗത്തെത്തിയിരുന്നു. അറസ്റ്റിലായ മൂന്ന് പ്രതികളും സഹപാഠികൾ എന്ന് നർകോട്ടിക് കണ്‍ട്രോൾ ബ്യൂറോ. എഡിസൺ ബാബുവും ഡിയോളും അരുൺ തോമസും മൂവാറ്റുപുഴയിലെ എൻജിനിയറിങ് കോളേജിൽ ഒരേ ക്ലാസിൽ പഠിച്ചവരാണ്.
2019 മുതൽ ഡിയോൾ രാജ്യാന്തര തലത്തിൽ ലഹരി ഇടപാടുകൾ നടത്തിയിരുന്നു. മൂവാറ്റുപുഴയിലെ സ്വകാര്യ എൻജിനിയറിങ് കോളേജിൽ ബിടെക് പഠനം ഒരേ ക്ലാസ്സിൽ ഇരുന്ന് പൂർത്തിയാക്കിയവരാണ് എഡിസൻ ബാബുവും കെ വി ഡിയോളും അരുൺ തോമസും. പഠനം പൂർത്തിയാക്കി എഡിസൺ മുംബൈയിലും പൂനെയിലും ജോലി ചെയ്തപ്പോൾ 2019 മുതൽ തന്നെ ഡിയോൾ ലഹരി ഇടപാടുകൾ തുടങ്ങി. ഓസ്ട്രേലിയ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്ക് മാരക ലഹരി മരുന്നായ കെറ്റാമൈൻ എത്തിച്ചു. തന്റെ സാമ്പത്തിക വളർച്ച കാണിച്ചുകൊടുത്താണ് ഉറ്റ സുഹൃത്തായ എഡിസനെയും ഡിയോൾ ലഹരി വലയിൽ എത്തിച്ചത്.