കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസും സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യാപക പരിശോധന നടത്തുന്നു. കേരളത്തിലെ 10 ഇടങ്ങളിലും ബംഗളൂരുവിലെ രണ്ടിടങ്ങളിലുമായി ആകെ 12 കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ 6 മണി മുതൽ ഒരേസമയം റെയ്ഡ് ആരംഭിച്ചത്. ആലുവയിലുള്ള സിഎംആർഎൽ ഓഫീസ് എംഡി ശശിധരൻ കർത്തയുടെ വീട് എന്നിവിടങ്ങളിൽ പരിശോധന തുടരുകയാണ്. എക്സാലോജിക്കിന്റെ പൂട്ടിക്കിടക്കുന്ന ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്.
കോഴിക്കോട് പി.എം. മുഹമ്മദ് റിയാസിന്റെ വീട്, തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്, എക്സാലോജിക് ഉദ്യോഗസ്ഥരുടെ വീടുകൾ എന്നിവിടങ്ങളിലും ഇഡി സംഘം പരിശോധന നടത്തുന്നു. അന്വേഷണത്തിന് ഹൈക്കോടതി നൽകിയിരുന്ന സ്റ്റേ നീക്കിയതിന് പിന്നാലെയാണ് ഇഡി ഈ നിർണായക നീക്കത്തിലേക്ക് കടന്നത്. സ്റ്റേ നീങ്ങിയ ഉടൻ തന്നെ ഇഡി ഉന്നത ഉദ്യോഗസ്ഥർ യോഗം ചേരുകയും പരിശോധനയ്ക്കുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. തെളിവ് ശേഖരണത്തിനായി ഒരേ സമയം വിവിധയിടങ്ങളിൽ റെയ്ഡ് നടത്തുന്ന ഇഡിയുടെ പതിവ് ശൈലിയാണ് ഇവിടെയും സ്വീകരിച്ചിരിക്കുന്നത്.






























