തിരുവനന്തപുരം : ബാംഗ്ലൂര്‍ മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് നാടകീയ രംഗങ്ങളോടെ അവസാനിച്ചു. പരിശോധന 24 മണിക്കൂര്‍ പിന്നിട്ടതോടെ പ്രതിഷേധവുമായി ബന്ധുക്കള്‍ എത്തിയതിനു പിന്നാലെ ബാലാവകാശ കമ്മീഷനും പോലീസും നടപടിയിലേക്ക് കടന്നു. 26 മണിക്കൂര്‍ പിന്നിട്ടതോടെ നടപടികള്‍ പൂര്‍ത്തിയാക്കി ഇ.ഡി മടങ്ങി. മഹസറില്‍ ഒപ്പുവയ്ക്കാന്‍ വീട്ടുകാര്‍ തയ്യാറാകാതെ വന്നതോടെ ഇ.ഡിയിലെ ഒരു ഉദ്യോഗസ്ഥനും സി.ആര്‍.പി.എഫ് ഓഫീസറും സാക്ഷികളായി ഒപ്പുവച്ചു.
പരിശോധന നേരത്തെ പൂര്‍ത്തിയായെങ്കിലും മഹസറില്‍ ഒപ്പുവയ്ക്കാന്‍ സാക്ഷികളായ ഭാര്യയും ഭാര്യയുടെ അമ്മ മിനിയും തയ്യാറാകാത്തതാണ് മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിലേക്ക് മാറിയത്. കുഞ്ഞിനെ തടവില്‍ വച്ചിരിക്കുന്നുവെന്ന ബന്ധുക്കളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ അന്വേഷണത്തിന് എത്തിയതോടെ വീട്ടുകാര്‍ പുറത്തേക്കു വന്നു. ഇ.ഡിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷമാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്.
പരിശോധനയില്‍ വീട്ടില്‍ നിന്ന് ഒന്നും കണ്ടെടുത്തിട്ടില്ലെന്നും അമ്മ മിനിയുടെ ഐ ഫോണ്‍ ഇ.ഡി കസ്റ്റഡിയില്‍ എടുത്തുവെന്നും ഇവര്‍ പറഞ്ഞു. ഫോണ്‍ എടുത്ത വിവരം രേഖാമൂലം ഒപ്പുവച്ചുനല്‍കിയെന്ന് കുടുംബം പറഞ്ഞു.
എന്നാല്‍ ബിനീഷിന്റെ കിടപ്പുമുറിയില്‍ നിന്ന് അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കിട്ടിയെന്ന് മഹസര്‍ തയ്യാറാക്കുന്നതിനിടെ ഇ.ഡി അറിയിച്ചു. ഇത്തരമൊരു കാര്‍ഡ് കണ്ടെടുക്കുന്നത് തങ്ങളെ കാണിച്ചിരുന്നില്ല. അതിനാല്‍ അത് ഓഫീസര്‍മാര്‍ തന്നെ കൊണ്ടുവന്ന് ഇട്ടതാണെന്നും ഒപ്പുവയ്ക്കില്ലെന്നും കുടുംബം പറഞ്ഞു. ഒപ്പിട്ട് നല്‍കാന്‍ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ആരോപിച്ചു. അതിനിടെ, വീട്ടുകാരെ തടഞ്ഞുവച്ചിരിക്കുന്നുവെന്ന ബന്ധുക്കളുടെ പരാതിയില്‍ പൂജപ്പുര സി.ഐ വീട്ടിലെത്തി. പരാതിയുള്ളതിന്റെ പേരില്‍ മൊഴിയെടുക്കണമെന്ന് അറിയിച്ചത് സി.ആര്‍.പി.എഫ് സേനയുമായി വാക്കുതര്‍ക്കത്തിന് ഇടയാക്കി.
അന്വേഷണവുമായി സഹകരിക്കുമെന്ന് ഇ.ഡി അധികൃതര്‍ പോലീസിനെ അറിയിച്ചു. അന്വേഷണവുമായി കുടുംബം സഹകരിച്ചില്ലെന്നും ഇക്കാര്യം കോടതിയില്‍ അറിയിക്കുമെന്നും ഇ.ഡി പോലീസിനെ അറിയിച്ചു. ബിനീഷിന്റെ ഭാര്യയേയും ഭാര്യ മാതാവിനേയും കുഞ്ഞിനേയും തടഞ്ഞുവെച്ചുവെന്ന് കാണിച്ച് ബന്ധുക്കള്‍ പൂജപ്പുര സി.ഐ, ബാലാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, സി.ജെ.എം കോടതി എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്.