കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്. വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവം മെനഞ്ഞ കള്ളക്കഥയാണിതെന്നും നിയമ പോരാട്ടം തുടരുമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ റിയാസ് വ്യക്തമാക്കി. ‘ഇഡി ചോർത്തി കൊടുത്ത റിപ്പോർട്ടിൽ അത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ, അത് എന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവ്വം മെനഞ്ഞ കള്ളക്കഥയാണ്. ഇത്തരം കാര്യങ്ങൾ വീണ ഇഡിക്കു മുന്നിൽ സമ്മതിച്ചു എന്ന് ഇ ഡി ചോർത്തി നൽകിയ വാർത്തയിൽ പറയുന്നുണ്ട് .ഇത് പച്ചക്കള്ളമാണ്”- റിയാസ് പറഞ്ഞു.
പി.എ മുഹമ്മദ് റിയാസും കൈക്കൂലി വാങ്ങിയെന്ന ഇഡിയുടെ റിപ്പോര്‍ട്ടാണ് പുതിയതായി പുറത്തുവന്നത്. 2024-25 കാലത്ത് 20.5 കോടി കൈപറ്റിയത് കൈക്കൂലിയാകമെന്നാണ് ഡിജിപിക്ക് നൽകിയ കത്തിൽ ഇഡി പറയുന്നത്. റിയാസിന് ലഭിച്ച പണം സിഎംആർഎലില്‍ നിന്നല്ല, മറ്റു ഇടപാടുകളിലൂടെ ലഭിച്ച പണമാണെന്നും ഇഡി പറയുന്നു. ഈ പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് ഇഡി റിപ്പോർട്ടിലില്ല. പണം കമ്പനി സ്ഥാപിക്കാനായി ദുബൈയിലേക്ക് കടത്തിയെന്ന് മൊഴി ലഭിച്ചു. ഹവാല ഇടപാട് നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും ഇഡി റിപ്പോർട്ടിലുണ്ട്.































