റാന്നി: ഇടപ്പാവൂർ പേരൂര്‍ച്ചാൽ ജംങ്ഷനിൽ അപകടം തുടര്‍ക്കഥയാവുമ്പോളും അധികൃതര്‍ നിസംഗതയിലെന്നാരോപണം. കഴിഞ്ഞ ദിവസം സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ അമ്മ മകൾക്കും പരുക്കേറ്റ സംഭവമാണ് ഒടുവിലേത്തത്. സീതത്തോട് സ്വദേശികളായ രാമൻചിറ ആശ (40), മകൾ ആതിര (12) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് സംഭവം. ചെറുകോല്‍പ്പുഴ ഭാഗത്തു നിന്നും വെച്ചൂച്ചിറയ്ക്കു പോയ സ്വകാര്യ ബസും പേരൂര്‍ച്ചാൽ പാലം കടന്നു പ്ലങ്കമണ്‍ ഭാഗത്തേക്കു പോകുവാന്‍ വന്ന ഇരുചക്ര വാഹനവുമാണ് ഇടിച്ചത്. കീക്കൊഴൂർ, പ്ലാങ്കമൺ, ചെറുകോൽപുഴ, റാന്നി എന്നീ റോഡുകൾ സന്ധിക്കുന്ന പ്രധാന ജംങ്ഷനാണിത്.
പേരൂര്‍ച്ചാൽ പാലം കടന്നെത്തുന്ന വാഹനങ്ങൾക്ക് ചെറുകോൽപുഴ, റാന്നി ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങള്‍ കാണാനാകാത്തതാണ് പ്രധാന പ്രശ്നം. തുടര്‍ച്ചയായി ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. അപകടങ്ങള്‍ പെരുകിയതോടെ മോട്ടർ വാഹന വകുപ്പ് പലതവണ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സുരക്ഷാ സംവിധാനം ഒരുക്കുന്നതിന് ആർടിഒ ചെയർമാനായ റോഡ് സുരക്ഷാ അതോറിറ്റിക്ക് നിർദേശവും നൽകിയിരുന്നു. എന്നാൽ തുടർ നടപടിയുണ്ടാവാത്തതു മൂലം അപകടം നിത്യ സംഭവമായി മാറുകയാണ്. ട്രാഫിക് സിഗ്നല്‍ സംവിധാനമോ സ്പീഡ് ബ്രേക്കറുകളോ അടിയന്തരമായി സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.