പത്തനംതിട്ട: വിഴിഞ്ഞം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മലങ്കര കത്തോലിക്കാ സഭ. പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ സാമുവൽ മാർ ഐറേനിയസും തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ഡോ മാത്യുസ് മാർ പോളികാർപസും സമരവേദിയിലെത്തി. നീതി നിഷേധം അംഗീകരിക്കാനാകില്ലെന്ന് മാർ ഐറേനിയസ് പറഞ്ഞു. സർക്കാരിനെതിരെ ആഞ്ഞടിച്ച് തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്ത് ഇന്നും മത്സ്യത്തൊഴിലാളികളുടെ വൻ പ്രതിഷേധം. വിഴിഞ്ഞം, വാണിജ്യ തുറമുഖത്തിന് യോജ്യമായ സ്വാഭാവിക തീരമെന്ന് പ്രചരിപ്പിച്ച് കബളിപ്പിച്ചെന്ന് ആർച്ച്ബിഷപ്പ് ഡോ തോമസ് നെറ്റോ പറഞ്ഞു.
തുറമുഖ കവാടം ഉപരോധിച്ചുള്ള ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരത്തിൽ രണ്ടാം ദിനവും പ്രതിഷേധക്കടലിരമ്പി. സമരക്കാർ ബാരിക്കേഡുകൾ വടം കെട്ടി വലിച്ച് മാറ്റി. സമരക്കാരെ ജില്ലാ ഭരണകൂടം ചർച്ചയ്ക്ക് ക്ഷണിച്ചു. ആലോചിച്ച് അറിയിക്കാമെന്ന് ലത്തീൻ രൂപത മറുപടി നല്കി. തുറമുഖ നിർമാണ പ്രവർത്തനം രണ്ടാം ദിനവും തടസപ്പെട്ടു. 22 ന് ചേരുന്ന മന്ത്രി സഭാ ഉപസമിതി സമരക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യും. വിഴിഞ്ഞം സമരത്തിന് പിന്തുണയുമായി മലങ്കര കത്തോലിക്കാ സഭയും രംഗത്തെത്തി.
കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെയും തീരദേശത്തെയും പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര-സംസ്ഥാന തല ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം നാളെ ഡൽഹിയിൽ ചേരും. ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാൻ കേന്ദ്ര ഫിഷറീസ് മന്ത്രി പരുഷോത്തം രൂപാലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ മാത്രമാണ് ഇക്കാര്യത്തിൽ തടസ്സമായി നിൽക്കുന്നത് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് വീടുകൾ നിർമ്മിച്ചു നൽകുമെന്നും മന്ത്രി പറഞ്ഞു.