തിരുവല്ല : എടത്വ പോസ്റ്റ് ഓഫീസ് നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവല്ലാ ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലേക്ക് എടത്വ വികസന സമിതി യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. കരാർ കഴിഞ്ഞ് 2 മാസമായിട്ടും നിർമ്മാണം ആരംഭിക്കാത്ത അധികൃതരുടെ അനാസ്ഥക്കെതിരെയാണ് പ്രതിഷേധ മാർച്ച് നടത്തിയത്. സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് കട്ടപ്പുറം ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡൻ്റ് പി.ഡി.രമേശ്കുമാർ അദ്ധ്യക്ഷത വഹിച്ചു.
ഷാജി തോട്ടുകടവിൽ പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി.കെ. സദാനന്ദൻ, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, ചീഫ് കോർഡിനേറ്റർ ഡോ: ജോൺസൺ വി. ഇടിക്കുള,എ.ജെ കുഞ്ഞുമോൻ , അജി കോശി, ജോൺസൺ എം പോൾ,ഷാജി ആനന്ദാലയം,ബാബു കണ്ണത്തറ,ഫിലിപ്പ് ജോസ്, ജയ്മോൻ തോമസ് കുളപ്പുര ,ടോമിച്ചൻ കളങ്ങര എന്നിവർ നേതൃത്വം നല്കി.
2019 സെപ്റ്റംബർ 10ന് എടത്വാ വികസന സമിതി പോസ്റ്റോഫീസ് മാർച്ചും പഴയ പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ റീത്ത് സമർപ്പണവും നടത്തിയിരുന്നു. ഇതിനെ തുടർന്ന് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിനും ആധുനിക സൗകര്യങ്ങളോടും കൂടിയതുമായ ഇരുനില കെട്ടിട സമുച്ചയം നിർമ്മിക്കുവാൻ തുക പര്യാപ്തമല്ലാതിരുന്നതു മൂലം വീണ്ടും കൊടിക്കുന്നിൽ സുരേഷ് എം.പിയുമായി എടത്വാ വികസന സമിതി ഇടപെടലുകൾ നടത്തി.
ഇരുനില കെട്ടിടം നിർമ്മിക്കാൻ ഇന്ത്യൻ തപാൽ വകുപ്പ് പദ്ധതി തയ്യാറാക്കി 69,23775.00 രൂപ വക കൊള്ളിച്ച് ടെൻഡർ വിളിച്ചതും കരാറുകാരെ നിർമ്മാണച്ചുമതല ഏൽപ്പിച്ചതും ആണ്. 8 മാസത്തിനകം നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കണമെന്നാണ് കരാർ വ്യവസ്ഥ. ടെൻഡർ കഴിഞ്ഞ് 2 മാസമായിട്ടും നിർമ്മാണം ഒന്നും തന്നെ ഇതുവരെ ആരംഭിച്ചിട്ടില്ല. പോസ്റ്റ് ഓഫീസിന്റെ പരിമിതമായ താൽക്കാലിക പ്രവർത്തനം കഴിഞ്ഞ 4 വർഷത്തിലേറെയായി ബി.എസ്.എൻ. എൽ കെട്ടിടത്തിന്റെ വാടക മുറിയിലാണ്. തിരുവല്ലാ ഹെഡ്ഡ് പോസ്റ്റ് ഓഫീന് തൊട്ടുതാഴെയുള്ള എടത്വാ സബ്ബ് പോസ്റ്റ് ഓഫീസിന് കീഴിൽ പാണ്ടങ്കരി , ചങ്ങങ്കരി, തായങ്കരി, ചെക്കിട്ടിക്കാട് എന്നീ 4 ബ്രാഞ്ച് പോസ്റ്റോഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.