കൊച്ചി : ഓൺലൈൻ അവതാരകയെ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ നൽകിയ അപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. ക്ഷമാപണം നടത്തിയതിനെത്തുടർന്ന് നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു. ഇതേതുടർന്നാണ് എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.
പരാതിക്കാരിയോടും കുടുംബത്തോടും മാധ്യമസ്ഥാപനത്തിലെ മറ്റു ജീവനക്കാരോടും മാപ്പപേക്ഷ നടത്തിയ സാഹചര്യത്തിൽ പരാതിയുമായി മുന്നോട്ടു പോകില്ലെന്ന് പരാതിക്കാരി അറിയിച്ചതായി ശ്രീനാഥ് ഭാസിയുടെ അഭിഭാഷകനും പറഞ്ഞു. ഇതിനായി ഹൈക്കോടതിയിൽ സത്യവാങ്മൂലവും വക്കാലത്തും ഒപ്പിട്ടു നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത്തരത്തിൽ അഭിമുഖം എടുക്കുന്നവരെ തുടർച്ചയായി നടൻ അപമാനിച്ചിട്ടുള്ളതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ അഭിമുഖ സമയത്ത് നടൻ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് അറിയാനായി പോലീസ് നടന്‍റെ മുടിയും നഖവും ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.