നിരണം : നീരൊഴുക്ക് വീണ്ടും നിലച്ച കോലറയാറിനെ പുനരുജ്ജീവിപ്പിക്കാൻ ജനകീയ കൂട്ടായ്മയിൽ നടത്തുന്ന പരിശ്രമം മുഖ്യമന്ത്രിയുടെ മുമ്പാകെ അവതരിപ്പിക്കുമെന്ന് മാത്യു ടി. തോമസ് എംഎൽഎ പറഞ്ഞു. ജനകീയ കൂട്ടായ്മയിൽ കോലറയാർ നവീകരണത്തിന് എട്ട് ദിവസമായി നടത്തിയ നവീകരണ പ്രവർത്തനം എംഎൽഎ കണ്ടു. പായൽ നീക്കം ചെയ്യാൻ സ്ഥിരം സംവിധാനം വേണമെന്ന് നാട്ടുകാർ എംഎൽഎയോട് ആവശ്യപ്പെട്ടു. പുരയ്ക്കൽപ്പാലം, മാലിശ്ശേരി കലുങ്ക് എന്നിവ എംഎൽഎ സന്ദർശിച്ചു. നീരോഴുക്ക് തടസ്സപ്പെടുന്നതിന്റെ സാങ്കേതിക കാരണങ്ങൾ എംഎൽഎയ്ക്ക് ബോധ്യമായി.
ജില്ലയിലെ എംഎൽഎ മാരുമായി വെള്ളിയാഴ്ച മുഖ്യമന്ത്രി യോഗം ചേരുന്നുണ്ട്. അവിടെ കോലറയാർ വിഷയം അവതരിപ്പിക്കുന്നതോടൊപ്പം നീരൊഴുക്ക് നിലച്ച തോടുകൾ വൃത്തിയാക്കാൻ ആവശ്യമായ യന്ത്ര സാമഗ്രികൾ വാങ്ങാൻ ഫണ്ട് വകയിരുത്തുമെന്നും എംഎൽഎ പറഞ്ഞു. നിരണം ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന അന്തരിച്ച ലതാ പ്രസാദിന്റെ നേതൃത്വത്തിലാണ് എട്ട് വർഷം മുമ്പ് ഒഴുകട്ടെ കോലറയാർ എന്ന പേരിൽ ജനകീയ കൂട്ടായ്മ രൂപവത്കരിച്ചത്. കോടികൾ ചെലവഴിച്ച് നവീകരണ പ്രവർത്തനം നടത്തിയെങ്കിലും തുടർ പരിപാലനം ഇല്ലാത്തതിനാൽ വീണ്ടും നീരൊഴുക്ക് നിലച്ച അവസ്ഥയായിരുന്നു. കോലറയാർ സംരക്ഷണ സമിതിയാണ് വീണ്ടും നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ എട്ട് ദിവസമായി ജനങ്ങളുടെ പങ്കാളിത്തത്തിലൂടെ പൂവമ്മേലി മുയപ്പുമുതൽ ഇലഞ്ഞിക്കൽ ചന്തവരെ ഏകദേശം രണ്ടര കിലോമീറ്റർ ദൂരത്തിൽ വൃത്തിയാക്കി. ഇലഞ്ഞിക്കൽ ചന്തമുതൽ അറയ്ക്കൽ മുയപ്പുവരെയുള്ള ഭാഗവും പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പി.എം. ഏബ്രഹാം, പി.സി. പുരുഷൻ, അന്നമ്മ ജോസഫ്, ജോളി ഈപ്പൻ, അലക്‌സ് ജോൺ പുത്തുപള്ളിൽ, ബിനീഷ് കുമാർ, എം.ബി. അനീഷ്, റോബി തോമസ്, പി.ഒ. മാത്യു എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.





























