പരിയാരം : അബദ്ധത്തിൽ മരക്കഷ്ണം വിഴുങ്ങിയതിനെത്തുടർന്ന് ശ്വാസതടസ്സം നേരിട്ട് ഗുരുതരാവസ്ഥയിലായ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് കണ്ണൂർ ഗവവൺമെന്റ് മെഡിക്കൽ കോളേജ് ആസ്പത്രിയിലെ ചികിത്സയിലൂടെ പുതുജീവൻ. കൊട്ടിയൂരിൽനിന്നുള്ള കുഞ്ഞിനാണ് നവീന റിജിഡ് ബ്രോങ്കോസ്‌കോപ്പി വഴി പുതുജീവൻ നൽകിയത്.
അമ്മയുടെ സമീപത്തായി അടുക്കളയിൽനിന്ന് കളിച്ചുകൊണ്ടിരിക്കെ കൈയിൽ കിട്ടിയ എന്തോ ഒന്ന് കുഞ്ഞ് വായിലേക്കിടുകയായിരുന്നു. കുട്ടിയുടെ അമ്മ വായിൽ കയ്യിട്ട് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പൊടുന്നനവേ കുട്ടി വല്ലാതെ ചുമയ്ക്കുകയും ശ്വാസതടസ്സം നേരിടുകയുമായിരുന്നു.
അനസ്തേഷ്യ നൽകിയ ശേഷമാണ് ചികിത്സ നടത്തിയതെന്ന് പ്രിൻസിപ്പൽ ഡോക്ടർ കെ.അജയകുമാറും ആസ്പത്രി സൂപ്രണ്ട് ഡോക്ടർ കെ.സുദീപും അറിയിച്ചു. ശ്വാസകോശവിഭാഗത്തിലെ ഡോ.ഡി.കെ മനോജ്, ഡോ.രാജീവ് റാം, ഡോക്ടർ കെ.മുഹമ്മദ് ഷഫീഖ്, ശിശുരോഗ വിഭാഗത്തിലെ ഡോക്ടർ എം.ടി.പി മുഹമ്മദ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർ ചാൾസ് തോമസ്, ഡോക്ടർ ബഷീർ മണ്ഡ്യൻ എന്നിവരുൾപ്പെട്ട മെഡിക്കൽ സംഘമാണ് ചികിത്സ നടത്തിയത്.