നാമക്കൽ: തമിഴ്നാട്ടിലെ നാമക്കലില്‍ പ്രാണിയുടെ കടിയേറ്റ എട്ടുവയസുകാരി മരിച്ചു. സ്കൂളിലെ വാര്‍ഷികാഘോഷത്തിന്‍റെ റിഹേഴ്സലില്‍ പങ്കെടുക്കുന്നതിനിടെയാണ് കുട്ടിയെ വിഷപ്രാണി കടിച്ചത്. തിരുച്ചെങ്കോട് താലൂക്കിലെ ഗൗണ്ടംപാളയം ഗ്രാമത്തിലെ സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ രക്ഷിത എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. ശതാബ്ദി ആഘോഷങ്ങൾക്കായി നൃത്തം പരിശീലിപ്പിക്കാനായാണ് രക്ഷിത സ്കൂളിലെത്തിയത്. പരിശീലനത്തിനിടെ കുട്ടിയുടെ നെറ്റിയില്‍ ഒരു പ്രാണി കടിക്കുകയും ഉടന്‍ തന്നെ അസ്വസ്ഥത അനുഭവപ്പെട്ടതായും സ്കൂള്‍ അധികൃതര്‍ പറയുന്നു. തൊട്ടുപിന്നാലെ കുട്ടി ബോധരഹിതയായി വീണു.
അധ്യാപകരും സ്കൂൾ ജീവനക്കാരും ഉടൻ തന്നെ അവരെ തിരുച്ചെങ്കോഡിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് തിരുച്ചെങ്കോഡ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ നില വഷളായതിനെത്തുടർന്ന്, പിന്നീട് നാമക്കൽ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി റഫർ ചെയ്തു. തീവ്രപരിചരണത്തിന് വിധേയമാക്കിയെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ കുട്ടി മരിക്കുകയായിരുന്നു.





























