ഗുരുവായൂര്‍: ഏകാദശിയുടെ ഭാഗമായി ക്ഷേത്രത്തിൽ ഒരുമാസം നീളുന്ന വിളക്കാഘോഷം തുടങ്ങി. പാലക്കാട് അലനല്ലൂര്‍ പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലായിരുന്നു ആദ്യദിവസത്തെ വിളക്ക്. രാത്രി വിളക്കെഴുന്നള്ളിപ്പില്‍ നാലാമത്തെ പ്രദക്ഷിണത്തിന് പതിനായിരത്തോളം ദീപങ്ങള്‍ തെളിച്ചു. വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും വഴിപാടായാണ് ഏകാദശിക്ക് മുന്നോടിയായി 30 ദിവസം വിളക്ക് നടത്തുന്നത്.
ചൊവ്വാഴ്ച എഴുത്തച്ഛന്‍ സണ്‍സ് വക നെയ് വിളക്കാണ്. ബുധനാഴ്ച ക്ഷേത്രം പത്തുകാരുടെ വകയാണ്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഏകാദശി വിളക്ക് ചടങ്ങ് മാത്രമായിരുന്നു. ഇത്തവണ കാഴ്ചശീവേലിക്കും വിളക്ക് എഴുന്നള്ളിപ്പുകള്‍ക്കും മൂന്ന് ആനകള്‍ അണിനിരക്കും. ഡിസംബര്‍ 14നാണ് ഏകാദശി. ക്ഷേത്രത്തിൽ ബിംബശുദ്ധി ചടങ്ങുകൾ നടന്നു. ശീവേലിക്കുശേഷമാണ് അഭിഷേകങ്ങൾ നടന്നത്. മണ്ഡലകാലം തുടങ്ങുന്ന ചൊവ്വാഴ്ച ഉച്ചപ്പൂജക്ക് 25 കലശം അഭിഷേകം ചെയ്യും. ഒരുവർഷം മുമ്പ് തീപിടിത്തമുണ്ടായ ഗുരുവായൂർ ക്ഷേത്രത്തിലെ തിടപ്പള്ളിയുടെ പുനരുദ്ധാരണം പൂർത്തിയായി. ചൊവ്വാഴ്ച മുതൽ തിടപ്പള്ളിയിൽ നിവേദ്യങ്ങൾ തയ്യാറാക്കാൻ തുടങ്ങും.





























