പത്തനംതിട്ട: ഇലന്തൂരിൽ നരബലിക്ക് ഇരയായ സ്ത്രീകളുടെ അവസാനനാളുകളില്‍ അടിമുടി ദുരൂഹതകള്‍മാത്രം. ഭാഗ്യം വിറ്റുനടന്നവര്‍ ലക്ഷപ്രഭുക്കളാകാമെന്ന പ്രതീക്ഷയിലാണ് റഷീദിന്റെ വാക്ക് വിശ്വസിച്ച് ഇലന്തൂരിലേക്ക് യാത്രയായത്. അടുത്ത ബന്ധുക്കള്‍ക്കോ അയല്‍ക്കാര്‍ക്കോ ഇതേക്കുറിച്ച് സൂചനകള്‍ പോലുമുണ്ടായിരുന്നില്ല. തൃശൂര്‍ സ്വദേശി സജീഷിനൊപ്പം കാലടി മറ്റൂരില്‍ വാടകയ്ക്ക് താമസിക്കാനെത്തിയ റോസിലിനെ അടുത്തറിയാന്‍ വീട്ടുടമ ലീല ജോസിനുപോലുമായില്ല. ദൈവഭയത്തോടെ ജീവിച്ചിരുന്ന റോസ്‌ലിനെകുറിച്ച് അവര്‍ക്ക് നല്ലഅഭിപ്രായങ്ങള്‍ മാത്രം.
പക്ഷേ റോസിലിനെ കാണാനില്ലെന്ന മകളുടെ പരാതി കാലടി പോലീസ് സ്റ്റേഷനിലെത്തിയതോടെ സംശയങ്ങളായി. വന്‍തുകവാഗ്ദാനം ചെയ്ത് സിദ്ധന്‍ മുഹമ്മദ് ഷാഫി റോസിലിനെ വലയിലാക്കിയത് പങ്കാളി സജീഷും അറിഞ്ഞില്ല. ചങ്ങനാശേരിയിലെ ബന്ധുവീട്ടില്‍ പോകുന്നെന്നായിരുന്നു റോസിലിന്‍ സജീഷിനെ പറഞ്ഞു വിശ്വസിപ്പിച്ചത്. റോസിലിനെ കാണാനില്ലെന്ന് സജീഷ് പറയുമ്പോഴാണ് അന്വേഷിച്ചിറങ്ങിയതെന്ന് മകള്‍ മഞ്ജു.
സിദ്ധന്‍ പത്മത്തെ കൊണ്ടുപോയതും ആരുമറിഞ്ഞില്ല. എന്നും വിളിക്കാറുള്ള അമ്മ പത്മത്തെ ഫോണില്‍ കിട്ടാതെവന്നതോടെയാണ് മകന്‍ ശെല്‍വരാജ് ധര്‍മപുരിയില്‍ നിന്ന് കൊച്ചിയിലെത്തിയത് . പലവഴി അന്വേഷിച്ചിട്ടും വിവരംകിട്ടാതെയാണ് പോലീസില്‍ പരാതി നല്‍കി. മകന്റെ വരവോടെയാണ് പത്മത്തിന്റെ തിരോധാനം അടുപ്പക്കാരും അറിഞ്ഞത് . എല്ലാമാസവും ധര്‍മപുരിയില്‍ നിന്ന് കൊച്ചിയിലെത്തി ലോട്ടറി കച്ചവടം നടത്തുന്ന പത്മം വീട്ടുപണിക്കും പോകുന്നുണ്ട്. കടവന്ത്രയിലെ വാടകമുറിയില്‍ ഒറ്റയക്കായിരുന്നു പത്മം താമസിച്ചിരുന്നത്.





























